കോഴിക്കോട്:കൊവിഡ് ബാധിച്ച് റെയിൽവേയിൽ മരിച്ചത് ഏതാണ്ട് രണ്ടായിരം ജീവനക്കാർ. പന്ത്രണ്ടര ലക്ഷത്തിലേറെ ജീവനക്കാരിൽ വാക്സിനേഷൻ ലഭിച്ചത് 4.32 ലക്ഷം പേർക്ക് മാത്രം. മുഴുവൻ ജീവനക്കാർക്കും ജൂൺ 30 ന് മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് ആൾ ഇന്ത്യ റെയിൽവേ മെൻ ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ വാക്സിൻ ലഭിക്കാത്തവർ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും.
കൊവിഡ് രോഗികൾക്ക് ഓക്സിജനും നിത്യോപയോഗ സാധനങ്ങളും എത്തിക്കാൻ മുൻപന്തിയിലുണ്ട് റെയിൽവേ ജീവനക്കാർ. അവരെ മുന്നണിപ്പോരാളികളായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അംഗീകരിക്കാത്തതിനാലാണ് വാക്സിനേഷന് മുൻഗണന ഇല്ലാത്തത്. മുൻഗണന ലഭിച്ചത് റെയിൽവേ ആശുപത്രി ജീവനക്കാർക്കും റെയിൽവേ സേനയിലെ അംഗങ്ങൾക്കും മാത്രമാണ്. കുറച്ചുപേരേ ഉള്ളൂ ഈ വിഭാഗത്തിൽ. ദിവസവും ശരാശരി ആയിരം ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്നുണ്ട്.
കൊവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതരോടും വിവേചനമാണെന്നും ആരോപണമുണ്ട്. ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. മറ്റ് വിഭാഗം ജീവനക്കാർക്ക് 50 ലക്ഷം രൂപ നൽകുന്നുണ്ട് കേന്ദ്ര സർക്കാർ. ഈ മാനദണ്ഡം റെയിൽവേ ജീവനക്കാർക്കും ബാധകമാക്കാൻ ഫെഡറേഷൻ ഭാരവാഹികൾ റെയിൽവേ ബോർഡ് ചെയർമാന് നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |