തൃശൂർ: ട്രിപ്പിൾ ലോക് ഡൗണിൽ ജില്ലയിൽ അവശ്യസാധനങ്ങളുടെ വിതരണച്ചുമതല റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി), വാർഡ്തല സമിതി എന്നിവയ്ക്ക് മാത്രമായി നിജപ്പെടുത്തിയെങ്കിലും പ്രവർത്തനം നാമമാത്രം. ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഓൺലൈൻ ശൃംഖലകളെയും സൂപ്പർ മാർക്കറ്റുകളുടെ ഹോം ഡെലിവറി സംഘങ്ങളെയുമാണ്. ഇതോടെ കൊവിഡ് നിയന്ത്രണങ്ങളോടെ അവശ്യസാധനങ്ങളുടെ വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികൾ ദുരിതത്തിൽ.
പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ചകളിലും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തിക്കുമെങ്കിലും ആളുകൾക്ക് നേരിട്ട് പോകാൻ അനുമതിയില്ല. സാധനങ്ങൾ ആർ.ആർ.ടികളോ വാർഡുതല സമിതികളോ എത്തിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
എന്നാൽ മിക്കയിടത്തും ആർ.ആർ.ടി പ്രവർത്തന രഹിതം. പല പഞ്ചായത്തുകളിലും വാർഡുകളിലെ താമസക്കാർക്ക് ആർ.ആർ.ടി അംഗമാരെന്ന് പോലും അറിയാത്ത അവസ്ഥയുണ്ട്. പഞ്ചായത്തുകളാകട്ടെ ആർ.ആർ.ടി അംഗങ്ങളുടെയോ വാർഡുതല സമിതികളുടേയോ യാതൊരു വിവരങ്ങളും പരസ്യപ്പെടുത്താനും തയ്യാറാകുന്നുമില്ല. രാഷ്ട്രീയ ചേരിതിരിവ് മൂലമാണ് പല പഞ്ചായത്തുകളിലും ആർ.ആർ.ടിയുടെ പ്രവർത്തനം തടസ്സപ്പെടുന്നത്.
ഭരിക്കുന്ന കക്ഷിയുടെ താത്പര്യത്തിന് അനുസൃതമായാണ് ഭൂരിഭാഗം പഞ്ചായത്തുകളിലും ആർ.ആർ.ടി അംഗങ്ങളെ തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ പ്രതിനിധാനം ചെയ്യുന്ന വാർഡുകളിൽ ആർ.ആർ.ടികളുടെ പ്രവർത്തനം നിഷ്‌ക്രിയമാണ്. വാർഡ് തല സമിതികളാണ് വീടുകളിൽ കൊവിഡ് വ്യാപനത്തെ കുറിച്ച് പൊതുവായ വിലയിരുത്തൽ നടത്തേണ്ടത് എന്നിരിക്കെ അവയും പ്രവർത്തിക്കാത്ത അവസ്ഥയാണ്.
നീതികേടെന്ന് വ്യാപാരിസമൂഹം
വ്യാപാരി സമൂഹം ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ടുപോകുമ്പോൾ ഓൺലൈൻ കുത്തക കമ്പനികൾക്കും വൻകിട വ്യാപാരികൾക്കും നിയന്ത്രണമില്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും പ്രവർത്തനാനുമതി നൽകിയത് നീതികേടാണെന്നും അത് പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി.
കളക്ടറുടെ ഉത്തരവ് കൃത്യമായി നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ല. വൻകിട വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ കമ്പനികളും വൻതോതിൽ ലാഭം കൊയ്യുമ്പോൾ ചെറുകിട കച്ചവടക്കാർ പട്ടിണിയിലാണ്. ചെറുകിട കടകൾക്ക് പ്രവർത്തനാനുമതിയുള്ള ദിനങ്ങളിൽ ഉപഭോക്താക്കൾക്ക് സാമൂഹിക അകലം പാലിച്ച് കടകളിലെത്തി സാധനങ്ങൾ വാങ്ങാനുള്ള അനുമതി നൽകണം. ഓൺലൈൻ ശൃംഖലകൾക്കും വൻകിട സൂപ്പർ മാർക്കറ്റുകൾക്കും യഥേഷ്ടം വിൽപ്പനാനുമതി നൽകുന്ന തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ലോക്ഡൗൺ കാലത്തും ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകേണ്ടി വരും.
- കെ.വി. അബ്ദുൾ ഹമീദ് (ജില്ലാ പ്രസിഡന്റ്, കെ.വി.വി.ഇ.എസ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |