കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മൗനത്തിൽ
ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണം ഇസ്രയേൽ സർക്കാർ ഉറപ്പ് നൽകുമ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനത്തിൽ. സൗമ്യ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ല.
സൗമ്യയുടെ മൃതശരീരം നെടുമ്പാശേരിയിലെത്തിച്ചപ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന സർക്കാർ പ്രതിനിധികളാരും എത്തിയിരുന്നില്ല. മരണവിവരമറിഞ്ഞപ്പോൾ എം.എം. മണിയും റോഷി അഗസ്റ്റ്യനും സൗമ്യയുടെ കീരിത്തോട്ടിലുള്ള വീട്ടിലെത്തിയിരുന്നു. എന്നാൽ, സംസ്‌കാരച്ചടങ്ങിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ മാത്രമാണ് പങ്കെടുത്തത്. കേരള ഗവർണർക്ക് വേണ്ടി. ആദരാഞ്ജലിയും അർപ്പിച്ചു.
ഇസ്രായേൽ കോൺസുൽ ജനറൽ ജൊനാദൻ സഡ്ക സംസ്കാര ചടങ്ങിൽ നേരിട്ടെത്തി കുടുംബത്തെ അനുശോചനമറിയിച്ചിരുന്നു. ഇസ്രയേലി ജനതയ്ക്ക് സൗമ്യ മാലാഖയാണെന്നും കുടുംബത്തിനൊപ്പം തങ്ങളുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇതുകൂടാതെ ചൊവ്വാഴ്ച ഇസ്രയേൽ പ്രസിഡന്റ് റുവെൻ റിവ്‌ലിൻ ഫോണിൽ വിളിച്ച് സൗമ്യയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പും നൽകി. സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോൾ എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. 15 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജൊനാദൻ സഡ്കയും പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇരുവരുടെയും സംഭാഷണം തർജ്ജമ ചെയ്തു കൊടുത്തത്. ഇസ്രയേൽ സർക്കാർ ധനസഹായമൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും സൗമ്യയുടെ ഇൻഷ്വറൻസടക്കമുള്ള കാര്യങ്ങളുടെ പേപ്പർ വർക്കുകൾ നടക്കുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ സൗമ്യയുടെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |