പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി ഇന്നുമുതൽ പൂർണ്ണമായും അടച്ചിടാൻ ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. നേരത്തെ അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമേയാണിത്.
ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം നഗരസഭകളും അഗളി, അലനല്ലൂർ, ചാലിശ്ശേരി, എരുമയൂർ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, ലക്കിടിപേരൂർ, മാത്തൂർ, മുണ്ടൂർ, നെല്ലായ, നെല്ലിയാമ്പതി, നെന്മാറ, പറളി, പട്ടഞ്ചേരി, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തൃക്കടീരി, വടകരപ്പതി, വടവന്നൂർ, വണ്ടാഴി എന്നീ പഞ്ചായത്തുകളുമാണ് ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും അടച്ചിടുക.
മേൽപറഞ്ഞ നഗരസഭ, പഞ്ചായത്തുകളുടെ അതിർത്തികൾ അടയ്ക്കുന്നതിന് വേണ്ട നടപടി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, നഗരസഭ, പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി നിർവഹിക്കും. ഈ സ്ഥലങ്ങളിൽ പുറത്തേയ്ക്കും അകത്തേയ്ക്കും പ്രവേശിക്കുന്നതിന് ഒരു എൻട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തും. ആളുകൾക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിന് ആർ.ആർ.ടിമാർ, വളണ്ടിയർമാർ എന്നിവരുടെ സേവനം ഉറപ്പാക്കും. അവശ്യസേവനങ്ങൾക്കും ആശുപത്രി യാത്രകൾക്കുമല്ലാതെ ജനം പുറത്തിറങ്ങുന്നത് തടയും.
ലോക്ക് ഡൗൺ ഇളവ് ഈ പ്രദേശങ്ങളിൽ ബാധകമല്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമം. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |