ന്യൂഡൽഹി: കൊവിഡ് ബാധിതരിൽ കാണപ്പെടുന്ന ഫംഗസ് ബാധയായ മ്യൂക്കോർ മൈകോസിസിനെ (ബ്ളാക്ക് ഫംഗസ്) പകർച്ചവ്യാധിയായി കണക്കാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. അപൂർവമെങ്കിലും അപകടകരമായ രോഗമെന്ന നിലയിൽ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ബ്ളാക്ക് ഫംഗസ് കേസുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെ അറിയിക്കണം.
കൊവിഡ് ബാധിച്ചതിന് ശേഷം പ്രമേഹ രോഗികളിലും സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവരിലും ബ്ളാക്ക് ഫംഗസ് ബാധ വെല്ലുവിളിയാകുന്ന സാഹചര്യമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. കൊവിഡ് രോഗികളിൽ നീണ്ടകാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും മരണകാരണമാകുകയും ചെയ്യുന്നതിനാൽ ഒന്നിലധികം മെഡിക്കൽ വകുപ്പുകളുടെ ഏകോപനത്തിലൂടെ ചികിത്സിക്കണം. കണ്ണിന്റെ ശസ്ത്രക്രിയാ വിദഗ്ദ്ധൻ, ഇ.എൻ.ടി സ്പെഷ്യസലിസ്റ്റുകൾ, ജനറൽ സർജൻമാർ, ന്യൂറോ സർജൻമാർ, മുഖത്തും പല്ലിനും ശസ്ത്രക്രിയ നടത്തുന്നവർ തുടങ്ങിയവർ ചികിത്സയുടെ ഭാഗമാകണം. ആംഫോടെറിസിൻ എന്ന പ്രത്യേക ആന്റി ഫംഗസ് മരുന്നും അനിവാര്യമാണ്.
എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജുകളും രോഗ പരിശോധന, രോഗ നിർണയം, രോഗ നിയന്ത്രണം തുടങ്ങിയവയിൽ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പിന്തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു.
മഹാരാഷ്‌ട്രയിൽ 1500 പേർക്ക് രോഗം പിടിപെടുകയും 90പേർ മരിക്കുകയും ചെയ്‌തു. രാജസ്ഥാൻ, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, സംസ്ഥാനങ്ങൾ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.
രോഗം ബാധിക്കുന്നത്
മുഖം, മൂക്ക്, കണ്ണ്, തലച്ചോറ് എന്നീ അവയവങ്ങളെയാണ് രോഗം ബാധിക്കുക. കാഴ്ച നഷ്‌ടപ്പെടാനും ശ്വാസകോശത്തിലേക്ക് പകരാനുമിടയുണ്ട്. ബ്ളാക്ക് ഫംഗസ് പിടപെട്ടാൽ മൂക്കിന് മുകളിൽ കരുവാളിക്കുകയോ നിറംമാറ്റമുണ്ടാകുകയും ചെയ്യും. ഒപ്പം കാഴ്ച മങ്ങൽ, വസ്തുക്കൾ രണ്ടായി കാണുന്നതായി തോന്നുക, നെഞ്ചുവേദന, ശ്വാസ തടസം, ചോര ഛർദ്ദിക്കൽ തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും.
മുഖത്തിന്റെ ഒരുവശത്ത് സൈനസ്, മൂക്കടപ്പ് ലക്ഷണങ്ങളും, തലവേദന, വീക്കം, പല്ലുവേദന, കല്ലിപ്പ്, പല്ലിളകൽ എന്നിവ അനുഭവപ്പെട്ടാൽ പ്രമേഹ രോഗികളും പ്രതിരോധ ശക്തി കുറഞ്ഞവരും ഡോക്ടറെ കാണണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |