SignIn
Kerala Kaumudi Online
Thursday, 25 April 2024 3.33 AM IST

കാസർകോട്ട് പാതിവഴിയിലാണ് പദ്ധതികൾ

medical-colle
ബദിയടുക്കയിൽ ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജ്

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സർക്കാരിൽ പ്രതീക്ഷ വച്ച് പിന്നാക്കജില്ലയായ കാസർകോടും. മന്ത്രിസഭയിൽ അംഗങ്ങളാരുമില്ലെങ്കിലും കാസർകോടിനോട് പ്രത്യേക പരിഗണന നൽകിയ മുഖ്യമന്ത്രിയാണെന്ന പ്രതീക്ഷ തന്നെയാണ് ജില്ലയ്ക്കുള്ളത്.

ഒന്നാം പിണറായി സർക്കാർ മലയോര ഹൈവേ ഉൾപ്പെടെ പല വൻകിട പദ്ധതികളും വേഗത്തിലാക്കിയിരുന്നു. എന്നാൽ തുടങ്ങിവെച്ച നിരവധി പദ്ധതികളുടെയും പാതിവഴിയിലായ കിഫ്ബി പദ്ധതികളുടെയും പൂർത്തീകരണം സാദ്ധ്യമാകേണ്ടതുണ്ട്. പശ്ചാത്തല വികസനത്തിന് അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ മുഴുവൻ പൂർത്തിയാവുന്നതോടെ ജില്ലയുടെ മാറ്റം പ്രകടമാവും. കിഫ്ബി പദ്ധതിയിൽ റോഡുകളും പാലങ്ങളും സ്റ്റേഡിയങ്ങളും തുറമുഖങ്ങളും സ്‌കൂൾ കെട്ടിടങ്ങളുമാണ് വേഗത്തിൽ പൂർത്തിയാക്കിയത്.

എന്നാൽ മലയോര മേഖലയിലെ വൻകിട റോഡുകളും തീരദേശ ഹൈവേയും കാഞ്ഞങ്ങാട് നഗരത്തിലെ ആകാശപാതയും റെയിൽവെ ഓവർബ്രിഡ്ജുകളും അടക്കം വൻകിട പദ്ധതികൾ പാതിവഴിയിലാണ്. ബദിയടുക്കയിൽ ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുക സർക്കാരിന് വലിയ കടമ്പയാണ്. അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് പൂർത്തിയായി. ആശുപത്രി കെട്ടിടങ്ങളുടെ പണി നടക്കുകയാണ്. നിലവിൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയാണ് മെഡിക്കൽ കോളേജ്. കോടികൾ ചിലവഴിച്ചുവെങ്കിലും മെഡിക്കൽ കോളേജ് എന്ന് തുടങ്ങുമെന്ന് പറയാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. കിഫ്ബി പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നില്ല. തുടങ്ങിവച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ദ്രുതഗതിയിലുള്ള നടപടിയും നഗര, ഗ്രാമങ്ങൾക്ക് ഉണർവേകുന്ന പുതിയ പദ്ധതികളുമാണ് സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്.

പദ്ധതികൾ, പ്രതീക്ഷകൾ, കടമ്പകൾ

ഭൂമിയുടെ ലഭ്യതയും സാഹചര്യവും കണക്കിലെടുക്കുമ്പോൾ വ്യവസായത്തിലും കാർഷിക മേഖലയിലും ടൂറിസത്തിലും വൻസാദ്ധ്യതയാണ് ഇവിടെയുള്ളത്. മംഗളൂരുവിന്റെയും കണ്ണൂർ വിമാനത്താവളത്തിന്റെയും സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്താനാവും. എല്ലാ കാര്യത്തിനും മംഗളൂരുവിനെ ആശ്രയിക്കുന്നതിനു പകരം വ്യവസായ മേഖല തീർത്ത് തൊട്ടടുത്ത നഗരത്തെ ഉപയോഗിക്കാനാവണം. അതിന് കൂടുതൽ തൊഴിൽ സാദ്ധ്യതയുള്ള സംരംഭങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം.

കാസർകോട് - തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ, കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത, ടൂറിസം മേഖലയിലെ മലനാടൻ മലബാർ റിവർ ക്രൂയിസ്, ഗെയിൽ പൈപ്പ് ലൈനിന്റെ ഭാഗമായി വീടുകളിൽ പ്രകൃതിവാതകമെത്തുന്ന സിറ്റി ഗ്യാസ് പദ്ധതി, കൊച്ചി - മംഗളൂരു വ്യവസായ ഇടനാഴി, കെ ഫോൺ എന്നിവ അതിശയിപ്പിക്കുന്ന സാദ്ധ്യതകളാണ് തുറക്കുന്നത്. ദേശീയപാത വികസനത്തിന് ജില്ലയിലെ മുഴുവൻ റീച്ചുകളുടെയും നിർമ്മാണത്തിന് ടെൻഡറായി. മലയോര ഹൈവേ നന്ദാരപദവ് -ചേവാർ റീച്ച് പൂർത്തിയായി. ബാക്കിയുള്ള മൂന്ന് റീച്ചുകളുടെ നിർമാണം പുരോഗമിക്കുന്നു. പെരിയ എയർസ്ട്രിപ്പിനുള്ള നടപടിയും വേഗത്തിലാക്കാനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, KSD DEVELOPMENT STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.