കോട്ടയം : സംസ്ഥാനത്ത് 18 - 44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷനുള്ള അനുബന്ധ രോഗങ്ങളുടെ പട്ടിക വിപുലീകരിച്ചു. ഈ ക്രമീകരണത്തിലൂടെ നിലവിലെഘട്ടത്തിൽ കൂടുതൽ ആളുകൾക്ക് വാക്‌സിൻ സ്വീകരിക്കാൻ കഴിയും. പ്രമേഹം, രക്താദിമർദ്ദം, ഹൃദയ രോഗങ്ങൾ, ആസ്ത്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ, വളർച്ചക്കുറവ്, വൃക്കരോഗം, കരൾ രോഗം, മലാശയ സംബന്ധ രോഗങ്ങൾ (ക്രോൺസ് ഡിസീസ്), കാൻസർ, ജനിതക രോഗങ്ങൾ, ജന്മനായുള്ള മെറ്റബോളിക് രോഗങ്ങൾ, പൊണ്ണത്തടി (ബോഡി മാസ് ഇൻഡക്‌സ് 30നു മുകളിൽ), ഹോർമോൺ രോഗങ്ങൾ, വാതരോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്, രക്തസംബന്ധമായ അരിവാൾ രോഗം പോലെയുള്ളവ, എച്ച്.ഐ.വി, പി.സി.ഒ.ഡി എന്നിവയുള്ളവരെയും ഭിന്നശേഷിക്കാർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ, ഇതിനു പുറമെ വാക്‌സിനേഷൻ ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിക്കുന്ന മറ്റുള്ളവർ എന്നിങ്ങനെ 23 വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചത്. www.cowin.gov.in എന്ന പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി അനുബന്ധ രോഗം സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക. രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റോ ഭിന്നശേഷി സർട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്തവരുടെ രേഖകൾ പരിശോധിച്ച് അർഹരായവർക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവർ മാത്രം അതിൽ നൽകിയിട്ടുള്ള കേന്ദ്രത്തിൽ നിശ്ചിത തീയതിലും സമയത്തും എത്തിയാൽ മതിയാകും. രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ അസ്സൽ വാക്‌സിൻ സ്വീകരിക്കാൻ എത്തമ്പോൾ കൊണ്ടുവരണം. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |