കണ്ണൂർ :പാർലമെന്റ് രംഗത്ത് മികച്ച കരിയർ റെക്കാഡുമായാണ് കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുന്നത്. ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയതുൾപ്പെടെ പാർലമെന്റിന് പുറത്തും ദേശീയ ശ്രദ്ധയാകർഷിച്ച പോരാട്ടങ്ങൾ..കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, വർഗീയ നയങ്ങൾക്കതിരെ പ്രതിപക്ഷ നിരയിലെ ഉറച്ച ശബ്ദം.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി രാജ്യസഭയിൽ ഉയർന്ന ശബ്ദമായിരുന്നു രാഗേഷിന്റേത്. ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കാൻ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പോലും മടിച്ചു നിന്നപ്പോൾ ഷായ്ക്ക് നേരെ വിരൽചൂണ്ടി രാഗേഷ് നടത്തിയ പ്രസംഗം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. 'മിസ്റ്റർ അമിത് ഷാ, താങ്കൾ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ് ആർ.എസ്.എസ് പ്രചാരകനെപ്പോലെ സംസാരിക്കരുത്' എന്നായിരുന്നു നടുത്തളത്തിൽ മുഴങ്ങിയ രാഗേഷിന്റെ വാക്കുകൾ.
പാർലമെന്റേറിയനെന്ന നിലയിൽ രാഗേഷിന്റെ മികവ് കണ്ട അവസരങ്ങൾ നിരവധി. ഹാജർ നില, ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ തുടങ്ങി എം പിമാരുടെ പ്രകടനം വിലയിരുത്തുന്ന അളവ് കോലുകളെല്ലാം ശരാശരിയെക്കാൾ എത്രയോ മുകളിൽ. പൗരത്വബിൽ, കാർഷിക ബില്ലുകൾ,ജമ്മുകാശ്മീർ ബിൽ, മുത്തലാഖ് നിയമം, യു എ പി എ നിയമം തുടങ്ങിയ വിവാദ നിയമങ്ങൾക്കെതിരായ ഇടപെടൽ ശക്തമായിരുന്നു. മുണ്ടേരി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതുൾപ്പെടെ സ്വന്തം നാടിന്റെ വികസനത്തിലും മികവിന്റെ മുദ്ര ചാർത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും രാഗേഷ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നു. 2009 ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ. സുധാകരനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം അദ്ധ്യാപിക ഡോ. പ്രിയ വർഗീസാണ് ഭാര്യ. നിലവിൽ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസ് ഡയറക്ടർ. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്. വിദ്യാർത്ഥികളായ ശാരിക, ചാരുത എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |