SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.13 AM IST

ഉണർന്നില്ല സ്കൂൾ വിപണി, നിരന്നില്ല കുടയും ബാഗും

school

കോഴിക്കോട്: പുത്തനുടുപ്പും വർണക്കുടകളും മിക്കിയും പീക്കാച്ചുവും നിറഞ്ഞ ബാഗുകളുമായി ഉണരേണ്ട സ്‌കൂൾ വിപണിക്ക് ഇത്തവണയും കഷ്ടകാലം. കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽ നിന്ന് കരകയറാമെന്ന് പ്രതീക്ഷിച്ച കച്ചവടക്കാർക്ക് മുന്നിൽ കരിനിഴൽ വീഴ്ത്തുകയാണ് രണ്ടാം തരംഗം. കൊവി‌ഡ് വ്യാപനം കുറയാതെ നിൽക്കുന്നതിനാൽ സ്‌കൂളുകൾ എന്നു തുറക്കുമെന്നും പറയാനാവില്ല.

കൊവിഡ് രൂക്ഷമായതിനാൽ വ്യാപാരികൾ പുതിയ ഉത്പ്പന്നങ്ങൾ എടുക്കാത്തതിനാൽ നഷ്ടം കുറവാണ്. എന്നാൽ സ്‌കൂൾ സീസണിൽ വ്യാപാരം നടത്തി ഉപജീവനം കണ്ടെത്തുന്ന ആയിരങ്ങൾക്ക് കനത്ത തിരിച്ചടിയാണ്.

വർഷത്തിൽ ഏറ്റവുമധികം കച്ചവടം കിട്ടുന്ന സീസണിൽ കടയിലെ പഴയ സ്റ്റോക്കുകൾ പൊടിപിടിച്ചു കിടക്കുന്ന അവസ്ഥയാണ്. സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചെങ്കിലും ക്ലാസുകൾ ഓൺലൈനായതിനാൽ പുതിയ യൂണിഫോമിനായി ഓർഡറുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

സാധാരണ മുംബയ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് യൂണിഫോം തുണികൾ എത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന ഓർഡറനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് കടകളിലെത്തുന്നതാണ് പതിവ് . കഴിഞ്ഞ വർഷം വ്യാപാരികൾ ഓർഡർ നൽകിയെങ്കിലും ചരക്കുമായി പുറപ്പെട്ട വാഹനങ്ങൾ പലതും ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ കൃത്യസമയത്ത് സാധനങ്ങൾ എത്തിയിരുന്നില്ല. വൈകിയെത്തിയ സാധനങ്ങൾ ചെലവായതുമില്ല. യൂണിഫോമുകൾ റെഡിമെയ്ഡായി എത്തിച്ച് നൽകുന്നവരും ഇത്തവണ ഒരുക്കമെന്നും ആരംഭിച്ചിട്ടില്ല.

നെയിംസ്ലിപ്പുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവയുടെ സ്റ്റോക്കും ആരും തുടങ്ങിയിട്ടില്ല. സീസണിൽ മാത്രം നടക്കുന്ന കുടകളുടെ കച്ചവടവും ഇത്തവണ കുറവാണ്. കുട്ടികളെ ലക്ഷ്യമാക്കി പുതിയ ഇനങ്ങളൊന്നും വിപണിയിലെത്തിയിട്ടില്ല. ഷൂസ്, കുട, ബാഗ് തുടങ്ങിയവ അതത് വർഷം വിറ്റുപോയില്ലെങ്കിൽ അവയുടെ ഈടും നിറവും നഷ്ടമാകും. ആഴ്ചകളോളം അടച്ചിടുമ്പോൾ പൊടിപിടിക്കുകയും പലതും കടകളിൽ നിന്ന് എലി ഉൾപ്പടെയുള്ള ജീവികൾ നശിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ്കഴിഞ്ഞ വർഷം നശിച്ചത്.

'' ഇത്തവണയും വിപണി കെെവിട്ട അവസ്ഥയാണ്. പുതിയ സ്റ്റോക്കുകളൊന്നും ഇറക്കാത്തതിനാൽ നഷ്ടം കുറവാണ്.'' മോഹനൻ- വ്യാപാരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.