തൃശൂർ : രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടാമൂഴക്കാരനായി സത്യപ്രതിജ്ഞ ചെയ്തത് അഡ്വ. കെ. രാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം എൽ.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐയിലെ ഒന്നാമനായാണ് രാജൻ അധികാരമേറ്റത്.
ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ എന്നിവരെ പിന്നീട് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. ഇത് പ്രകാരം ആദ്യ സത്യപ്രതിജ്ഞ ചെയ്തത് ബിന്ദുവും പിന്നീട് രാധാകൃഷ്ണനുമായിരുന്നു. ചേലക്കരയിൽ നിന്ന് ജില്ലയിലെ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ. രാധാകൃഷ്ണന് പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി എന്നീ വകുപ്പുകളാണ്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച കെ. രാജന് റവന്യൂ, ഇരിങ്ങാലക്കുടയിൽ നിന്ന് ജയിച്ച ആർ. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസവുമാണ് ലഭിച്ചത്.
മകന്റെ സത്യപ്രതിജ്ഞ ടി.വിയിൽ കണ്ട് അമ്മ
അന്തിക്കാട് : മകൻ കെ. രാജൻ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അന്തിക്കാട്ടെ വീട്ടിലിരുന്ന് ടി.വിയിൽ കൺകുളിർക്കെ കാണുകയായിരുന്നു അമ്മ രമണി. 'പാവങ്ങളെ സഹായിക്കുന്ന നല്ല ഭരണം കാഴ്ചവെയ്ക്കുന്ന മിടുക്കനായ മന്ത്രിയാകണം' മകനെക്കുറിച്ച് ആ അമ്മയ്ക്ക് പറയാനുള്ളത് ഇത്രമാത്രം.
ടി.വിയിൽ മൂന്നാം മന്ത്രിയായി റോഷി അഗസ്റ്റിന്റെ സത്യപ്രതിജ്ഞയായിരുന്നു അപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയന് ശേഷംഘടകകക്ഷി മന്ത്രിയെന്ന നിലയിൽ രണ്ടാമൂഴം കെ. രാജന്റേതായിരുന്നു. കെ. രാജന്റെ അനുജൻ വിജയൻ, ഭാര്യ മിനി, മകൾ ഗൗരിനന്ദ എന്നിവരും അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |