തൃശൂർ: കൊവിഡ് ബാധിതരിൽ കണ്ടുവരുന്ന മ്യൂക്കോർ മൈകോസിസ് (ബ്ലാക്ക് ഫംഗസ്) രോഗത്തിന് കാരണമാകുന്ന മ്യൂക്കർമൈസെറ്റ്‌സ് അടക്കമുളള മ്യൂക്കർ ജനുസിലുള്ള ഫംഗസുകളുടെ തോത് അപരാജിത ധൂമചൂർണം മൂന്നു ദിവസം തുടർച്ചയായി പുകച്ചാൽ കുറയുന്നതായി ഭാരതീയ ചികിത്സാവകുപ്പിന്റെ പഠനറിപ്പോർട്ട്.
കഴിഞ്ഞ മേയിൽ തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ അപരാജിത ധൂമചൂർണം മൂന്നു ദിവസം പുകച്ച് നടത്തിയ പഠനത്തിൽ മ്യൂക്കർ ജനുസിലുള്ള ഫംഗസ് നശിച്ചിരുന്നു. ആദ്യദിവസം തന്നെ ഫംഗസിന്റെ സാന്ദ്രത കുറഞ്ഞു. റൈസോപ്പസ് വർഗത്തിലുള്ള ഫംഗസ് രണ്ട് ദിവസത്തെ ധൂപനത്തിനുശേഷം പൂർണമായി നശിക്കുന്നതായും കണ്ടെത്തി. വിവിധതരം ബാക്ടീരിയകൾ 99.25 ശതമാനവും ഫംഗസുകൾ 98.92 ശതമാനവും കുറഞ്ഞു. ആദ്യദിനം പുകച്ചപ്പോൾ തന്നെ 95, 96 ശതമാനം വീതം ബാക്ടീരിയയും ഫംഗസും കുറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്.
ചൂർണത്തെ സംബന്ധിച്ചുള്ള പഠന, പരീക്ഷണങ്ങളുടെ സമഗ്ര റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഭാരതീയ ചികിത്സാ വകുപ്പ് കൈമാറിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ, ആയുഷ് സെക്രട്ടറി എന്നിവർക്കും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കളക്ടർ എസ്. ഷാനവാസ് ആയുഷ് വിഭാഗത്തോട് നിർദ്ദേശിച്ചതനുസരിച്ചാണ്, സീതാറാം ഫാർമസിയിലെ മൈക്രോ ബയോളജസ്റ്റിന്റെയും വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ഒമ്പത് ദിവസങ്ങളിലായി പരീക്ഷണം നടത്തിയത്. ചൂർണം പുകച്ചതുകൊണ്ട് പാർശ്വഫലങ്ങളില്ലെന്നും വ്യക്തമായി. ചൂർണപ്രയോഗം അശാസ്ത്രീയമാണെന്ന് അടുത്തിടെ ശാസ്ത്ര സാഹിത്യപരിഷത്ത് ആരോപിച്ചിരുന്നു.
പകരില്ലെങ്കിലും ജാഗ്രത
ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാൽ പകർച്ചവ്യാധി ഭയം വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയെങ്കിലും ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവർ, കാൻസർ രോഗികൾ, അവയവമാറ്റം നടത്തിയവർ, ഐ.സി.യുവിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും രോഗബാധയ്ക്ക് കാരണമായി കരുതുന്നുണ്ട്.
പുകച്ചശേഷം കുറഞ്ഞ മറ്റ് ഫംഗസുകൾ
ആസ്പർഗില്ലസ്
പെൻസിലിയം
ക്ലാഡോസ്‌പോറിയം
ഫ്യൂസാറിയം
ആൾട്ടർനേറിയ
കാൻഡിഡ
ബ്ലാക്ക് ഫംഗസ് സാന്നിദ്ധ്യം അന്തരീക്ഷത്തിൽ കുറയ്ക്കാൻ അപരാജിത ധൂമചൂർണം ഉപയോഗിച്ചുള്ള ധൂപനത്തിന് സാധിക്കുമെന്നത് വ്യക്തമാണ്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്.
ഡോ.പി.ആർ. സലജകുമാരി,
ജില്ലാ മെഡിക്കൽ ഓഫീസർ,
ഭാരതീയ ചികിത്സാവകുപ്പ്
അന്തരീക്ഷം അണുവിമുക്തമാക്കുന്നതിനും കൊതുക് നശീകരണത്തിനുമുള്ള ചൂർണത്തിന്റെ ശേഷിസംബന്ധിച്ച് ഔഷധിയും പഠനം നടത്തിയിരുന്നു. അന്തരീക്ഷത്തിലെ അണുക്കളുടെ തോത് ഏകദേശം 60 ശതമാനം വരെ കുറയ്ക്കാനായതായി പഠനറിപ്പോർട്ടിൽ വ്യക്തമായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഔഷധി , പതിനഞ്ചിലേറെ വർഷമായി അപരാജിത ധൂമചൂർണം നിർമ്മിച്ച് വിതരണം നടത്തുന്നുണ്ട്.
കെ.വി ഉത്തമൻ,
മാനേജിംഗ് ഡയറക്ടർ,
ഔഷധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |