തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ.കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുൻ എം.എൽ.എ കെ.സുരേഷ് കുറുപ്പിന്റെ ജ്യേഷ്ഠസഹോദരനാണ്. അഡ്വ.ടി.എ.ഷാജി ആയിരിക്കും പുതിയ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ.
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷനായി വി.കെ.രാമചന്ദ്രനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന സർക്കാരിലും ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഇദ്ദേഹമായിരുന്നു.
അഡ്വ. കെ. ഗോപാലകൃഷ്‌ണ കുറുപ്പ്
സീനിയർ അഭിഭാഷകനായ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് പി.എ. കുഞ്ഞൻപിള്ളയുടെയും ഭാരതിഅമ്മയുടെയും മകനായി 1953 മേയ് ഒന്നിന് കോട്ടയം ജില്ലയിലാണ് ജനിച്ചത്. സി.പി.എം നേതാവും ഏറ്റുമാനൂർ മുൻ എം.എൽ.എയുമായ കെ. സുരേഷ് കുറുപ്പിന്റെ സഹോദരനാണ്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും പിന്നീട് എസ്.എഫ്.ഐ രൂപീകരിച്ചപ്പോൾ ഇൗ സംഘടനയുടെയും നേതൃനിരയിലുണ്ടായിരുന്നു. കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിലുമുണ്ടായിരുന്നു. 1976 സെപ്തംബർ 20 നാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. മുൻ എം.എൽ.എയും കോട്ടയം ബാറിലെ അഭിഭാഷകനുമായ എം. തോമസ്, അഡ്വ. കെ. ജോർജ് എന്നിവരുടെ ജൂനിയറായി കോട്ടയത്താണ് പ്രാക്ടീസ് ആരംഭിച്ചത്. 1984 ൽ അമ്മാവനായ മുൻ വാഴൂർ എം.എൽ.എ അഡ്വ. എൻ. രാഘവക്കുറുപ്പിന്റെ ജൂനിയറായി ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2010 ൽ സീനിയർ അഭിഭാഷകപദവി ലഭിച്ചു. 1999 മുതൽ 2001 വരെ സ്റ്റേറ്റ് പ്രോസിക്യൂട്ടറായിരുന്നു. 2005 ൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഗീതയാണ് ഭാര്യ. മക്കൾ : ഗായത്രി (ന്യൂജേഴ്സി), അരുൺ (കോഴിക്കോട്), പാർവതി മാഞ്ചസ്റ്റർ).
അഡ്വ. ടി.എ. ഷാജി
സീനിയർ അഭിഭാഷകനായ ടി.എ. ഷാജി പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.കെ. അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്.എൻ.എം കോളേജിലും എറണാകുളം ഗവ. ലാ കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1986 ൽ പ്രാക്ടീസ് ആരംഭിച്ചു. 2012 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു. ആൾ ഇന്ത്യ ലായേഴ്സ് യൂണിയന്റെ സംസ്ഥാന കൗൺസിൽ അംഗമാണ്. ക്രിമിനൽ കേസുകളുടെ നടത്തിപ്പിൽ സുദീർഘമായ പരിചയമുള്ള ടി.എ. ഷാജി കേരള ബാങ്ക്, റീജിയണൽ കാൻസർ സെന്റർ തുടങ്ങിയവയുടെ സ്റ്റാൻഡിംഗ് കോൺസലായിരുന്നു. പ്രസന്ന ഷാജിയാണ് ഭാര്യ. മക്കൾ: അമൽ ഷാജി (മെക്കാനിക്കൽ എൻജിനീയർ), അഡ്വ. അതുൽ ഷാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |