മലപ്പുറം: ടൗക് തേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 41.20 കോടിയുടെ കൃഷിനാശം. 1117.14 ഹെക്ടർ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. 7,212 കർഷകരെയാണ് ഇത് ബാധിച്ചത്. വാഴ കർഷകർക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 17.68 കോടി രൂപയുടെ കുലയ്ക്കാത്ത വാഴയും 15.48 കോടി രൂപയുടെ കുലച്ച വാഴകളുമാണ് നശിച്ചത്. 200 ഹെക്ടറിലെ വാഴയാണ് നശിച്ചുപോയത്. 3,092 കർഷകരെ ഇത് ബാധിച്ചു. വാഴ കഴിഞ്ഞാൽ ഏറ്റവുധികം നഷ്ടമുണ്ടായത് നെൽ കർഷകർക്കാണ്. 442 കർഷകരുടെ 375.56 ഹെക്ടർ നെൽകൃഷി നശിച്ചു. ഇതോടെ 5.60 കോടി രൂപയുടെ നഷ്ടമുണ്ടായി.
209.5 ഹെക്ടർ പച്ചക്കറിയും നശിച്ചപ്പോൾ 86.60 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 23 ലക്ഷം രൂപയുടെ കപ്പക്കൃഷിയും 12.18 ലക്ഷം രൂപയുടെ കവുങ്ങും 10.75 ലക്ഷം രൂപയുടെ എള്ളും മഴക്കെടുതിയിൽ നശിച്ചു. 28 ലക്ഷം രൂപയുടെ റബ്ബറും 48 ലക്ഷം രൂപയുടെ തെങ്ങും ഒരുലക്ഷം രൂപയുടെ തെങ്ങിൻ തൈകളും നഷ്ടമായി. 15.25 ലക്ഷം രൂപയുടെ വെറ്റിലയും നശിച്ചിട്ടുണ്ട്. 14,000 രൂപയുടെ മാങ്ങ, 7.20 ലക്ഷം രൂപയുടെ മറ്റ് പഴവർഗങ്ങൾ, 3,77,000 രൂപയുടെ കുരുമുളക്, ഒരുലക്ഷം രൂപയുടെ ധാന്യങ്ങൾ, 1,09,000 രൂപയുടെ ജാതി, 3,78,000 രൂപയുടെ കിഴങ്ങുവർഗങ്ങൾ എന്നിവയും ജില്ലയിലെ കൃഷിനാശത്തിന്റെ കണക്കിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |