മലപ്പുറം: ജില്ലയിൽ ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ വെന്റിലേറ്ററുകളിൽ ഒന്നിലും ഒഴിവില്ല. ഇന്നലെ രാവിലെ അഞ്ച് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നെങ്കിൽ വൈകിട്ടോടെ എല്ലാം രോഗികളാൽ നിറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിലെ 83 ആശുപത്രികളിലായി 106 വെന്റിലേറ്ററുകളാണ് കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുള്ളത്. ആകെ 144 വെന്റിലേറ്ററുകളാണ് ഇവിടങ്ങളിലുള്ളത്. ഇതിൽ 37 എണ്ണം കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കായി മാറ്റിവച്ചതാണ്. ഇതിൽ തന്നെ 10 വെന്റിലേറ്ററുകളാണ് ഇനി ഒഴിവുള്ളത്.
ഗുരുതര രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ 20 വെന്റിലേറ്ററുകൾ അടിയന്തരമായി വാങ്ങിക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതൊന്നും പര്യാപ്തമാവില്ല. 45 വെന്റിലേറ്ററുകളാണ് സർക്കാർ ആശുപത്രികളിലുള്ളത്. ഇതിൽ 39 എണ്ണവും മഞ്ചേരി മെഡിക്കൽ കോളേജിലാണ്. തിരൂർ ജില്ലാ ആശുപത്രി - 3, നിലമ്പൂർ ജില്ലാ ആശുപത്രി - 2, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി - ഒന്ന് എന്നിങ്ങനെയാണ് മറ്റ് ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ കണക്ക്. സ്വകാര്യ ആശുപത്രികളിൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് - 12, മൗലാന - 11, ഇ.എം.എസ് - 9, അൽഷിഫ- അഞ്ച് എന്നിങ്ങനെയാണ് കൊവിഡ് രോഗികൾക്കായി കൂടുതൽ വെന്റിലേറ്ററുകളുള്ള ആശുപത്രികൾ. ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരുപോലെ വെന്റിലേറ്ററുകൾ ലഭ്യമല്ല.
അടുത്തിടെ തിരൂർ സ്വദേശിനിയായ വൃദ്ധ വെന്റിലേറ്റർ ലഭിക്കാതെ മരിച്ചിരുന്നു. നേരത്തെ പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളെയും ആശ്രയിച്ചിരുന്നെങ്കിൽ ഇവിടങ്ങളിലും രോഗികൾ വർദ്ധിച്ചതോടെ ഈ വഴിയും അടഞ്ഞു. ജില്ലയിലെ 335 ഐ.സി.യുകളിൽ 67 എണ്ണത്തിലാണ് ഒഴിവുള്ളത്. ഇതിൽ ഒമ്പത് ഒഴിവുകൾ ഒഴികെ മറ്റെല്ലാം സ്വകാര്യ ആശുപത്രികളിലാണ്. സ്വകാര്യ ആശുപത്രികളിൽ കൂടുതൽ ഒഴിവുള്ളത് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലാണ്.
ഓക്സിജൻ സപ്ലൈയുള്ള 621 നോൺ ഐ.സി.യു ബെഡുകളിൽ 114 എണ്ണത്തിലാണ് ഇനി ഒഴിവുകളുള്ളത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള 737 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം 2,754 ബെഡുകളിൽ 1156 ബെഡുകളിൽ ഒഴിവുണ്ട്. ഇതിൽ 94 ഒഴിവുകളാണ് മഞ്ചേരി മെഡിക്കൽ കോളേജിലുള്ളത്. ആകെ 341 ബെഡുകളാണ് ഇവിടെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |