പൊൻകുന്നം : അടുത്തമാസം വിവാഹം നടക്കേണ്ട വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്ത എത്തിയത് ; മുംബയ് കടലിൽ ബാർജ് മുങ്ങിയ അപകടത്തിൽ സസിൻ മരിച്ചു...ആ വാർത്ത ഉൾക്കൊള്ളാൻ ചിറക്കടവ് നിവാസികൾക്കായിട്ടില്ല.
ഞാൻ സുഖമായിരിക്കുന്നു എന്ന സസിന്റെ വാക്കുകൾക്കായി കാതോർത്തിരുന്ന മാതാപിതാക്കൾക്കും അവസാനം താങ്ങാനാവാത്ത ദു:ഖവാർത്തയാണ് കേൾക്കേണ്ടിവന്നത്. ആദ്യം വിവരമറിഞ്ഞ ബന്ധുക്കൾ പിതാവ് ഇസ്‌മയിലിനേയും മാതാവ് സിൽവിയേയും അറിയിക്കാനാവാതെ ഏറെനേരം വിഷമത്തിലായി. ബാർജ് ചുഴലിക്കാറ്റിൽ പെട്ട് കടലിൽ മുങ്ങിയ വാർത്ത അറിഞ്ഞ നിമിഷം മുതൽ സസിനായി പ്രാർത്ഥനയിലായിരുന്നു നാട്.
മുംബയിൽ ഒ.എൻ.ജി.സി.യുടെ കരാർ കമ്പനിയിലെ പ്രോജക്ട് എൻജിനിയറായിരുന്നു സസിൻ. പത്തനംതിട്ട മുസലിയാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പൂർത്തിയാക്കി മൂന്നുവർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മൂന്നു മാസം മുൻപാണ് വീട്ടിലെത്തി മടങ്ങിയത്. അടുത്ത മാസം വിവാഹം നിശ്ചയിച്ചിരിക്കയായിരുന്നു. അപകട ദിവസം മുതൽ പലതവണ മാതാപിതാക്കൾ വിളിച്ചുനോക്കി. പലപ്പോഴും ഫോണിൽ കിട്ടാറില്ലാത്തതിനാൽ പ്രതീക്ഷ നശിച്ചില്ല. രക്ഷപെട്ടിട്ടുണ്ടാവും സസിൻ. അതായിരുന്നു അവരുടെ വിശ്വാസം. അപകടത്തിൽപ്പെട്ടവരുടെ ലിസ്റ്റിലും സസിൻ ഇല്ലായിരുന്നു. ഇന്നലെ രാവിലെ കമ്പനി അധികൃതരുടെ സ്ഥിരീകരണത്തോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയതായി ബന്ധുക്കൾ പറഞ്ഞു.
പറഞ്ഞുതീരും മുമ്പേ മുറിഞ്ഞു ആ വിളി
ഏറ്റവുമൊടുവിൽ ജാേമിഷ് ഭാര്യ ജോയ്സിയെ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്. പറഞ്ഞ് തീരും മുമ്പേ ഫോൺ ബന്ധം നഷ്ടമായി. അവസാനത്തേതായിരുന്നു ആ വിളിയെന്ന് അവർ കരുതിയില്ല.
ടൗക്തേ ചുഴലിക്കാറ്റ് ശക്തമാണെന്നും ബാർജ് വല്ലാതെ ഉലയുന്നുണ്ടെന്നും പറഞ്ഞിരുന്നു ജോമിഷ്. ചിലപ്പോൾ ഫോൺ ബന്ധം ഇല്ലാതാകുമെന്നും. അത് പറഞ്ഞു തീർന്നില്ല, കാൾ കട്ടാവുകയായിരുന്നു. ജ്യോമിഷ് ജോലി ചെയ്ത ഒ.എൻ.ജി.സി ബാർജ് മുംബയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായിരുന്നു.
ജോമിഷ് പ്ളസ് ടു പൂർത്തിയാക്കിയത് ഏച്ചോം പളളിക്കുന്ന് സർവോദയ സ്കൂളിലാണ്. തുടർന്ന് സാങ്കേതിക പഠനവും കഴിഞ്ഞാണ് ബാർജിൽ ജോലി കിട്ടിയത്. ഡൽഹിയിൽ നഴ്സായ ജോയ്സി വയനാട്ടിലെ പാപ്ളശ്ശേരി സ്വദേശിയാണ്. ഏഴു വർഷം മുമ്പായിരുന്നു വിവാഹം.
കോട്ടയം പുന്നത്തറ കിടങ്ങൂരിൽ നിന്നാണ് ജാേമിഷിന്റെ അച്ഛനും അമ്മയും വയനാട്ടിലേക്ക് കുടിയേറിയത്. സഹോദരി ജാസ്മിൻ ഇറ്റലിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |