മുഖം പരിശോധിക്കാതെ സംസ്കാരവും നടത്തി
കൊല്ലം: രേഖകൾ പരിശോധിക്കാതെ കൊല്ലം ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതിനെ തുടർന്ന് ആളുമാറി സംസ്കാരം നടത്തി. കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസന്റെ (75) മൃതദേഹമാണ് ആശുപത്രി അധികൃതരുടെ വീഴ്ച കാരണം കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരന്റെ (78) ബന്ധുക്കൾ കൊണ്ടുപോയി സംസ്കരിച്ചത്.
കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു ശ്രീനിവാസൻ. അസുഖം മൂർച്ഛിച്ചതോടെ ബുധനാഴ്ച വൈകിട്ട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മോർച്ചറിയിലെ നാലാം നമ്പർ ബ്ലോക്കിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ബന്ധുക്കൾ ഏറ്റുവാങ്ങാനെത്തി. രജിസ്റ്ററിലെ രേഖകൾ പ്രകാരം ശ്രിനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു. എന്നാൽ തുടർന്നുള്ള പരിശോധനയിൽ സുകുമാരന്റെ മൃതദേഹം അധികമായി കണ്ടെത്തിയതോടെ പിഴവ് സംഭവിച്ചെന്ന് വ്യക്തമാവുകയായിരുന്നു.
മൃതദേഹം മാറിനൽകിയെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ സുകുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും തോട്ടുമുമ്പ് മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം നടത്തിയിരുന്നു. പിന്നീട് ആശുപത്രി അധികൃതർ ഇടപെട്ട് ശ്മശാനത്തിൽ നിന്ന് ശ്രീനിവാസന്റെ ചിതാഭസ്മം ബന്ധുക്കൾക്ക് വാങ്ങിനൽകി.
ടോക്കണും രജിസ്റ്ററും ഒത്തുനോക്കിയില്ല
രജിസ്റ്ററിലെ നമ്പർ രേഖപ്പെടുത്തിയ ടോക്കൾ കെട്ടിയാണ് മൃതദേഹങ്ങൾ മോർച്ചറി ഫ്രീസറിൽ സൂക്ഷിക്കുന്നത്. ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്തുമ്പോൾ ടോക്കൺ നമ്പർ രജിസ്റ്ററിൽ ഒത്തുനോക്കിയാണ് മൃതദേഹം കൈമാറുന്നത്. പൊലീസ് സർജൻ, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവർക്കാണ് ഇക്കാര്യങ്ങളുടെ ചുമതല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പ്രത്യേക ഷീറ്റ് ഉപയോഗിച്ചാണ് പൊതിയുന്നത്. എന്നാൽ മുഖം വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ ഗ്ലാസുണ്ട്. സുകുമാരന്റെ ബന്ധുക്കൾ എത്തിയപ്പോൾ ടോക്കണും രജിസ്റ്ററും ഒത്തുനോക്കാതെ മൃതദേഹം കൈമാറിയതാണ് പ്രശ്നം സൃഷ്ടിച്ചത്. എന്നാൽ സുകുമാരന്റെ ബന്ധുക്കൾ മുഖം നോക്കി സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുപോയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |