ഉൗരാളുങ്കലിന് ഒരുകോടിയുടെ നഷ്ടം
തിരുവനന്തപുരം: കടൽ കവർന്നെടുത്ത വിമാനത്താവളം - ശംഖുംമുഖം ബീച്ച് റോഡിന്റെ പുനർനിർമ്മാണം ഇനിയും നീളും. ആർത്തലച്ചെത്തിയ മഴയും രൂക്ഷമായ കടലാക്രമണവും നിർമ്മാണം അവതാളത്തിലാക്കിയിരുന്നു. ജോലികൾ ഏറ്റെടുത്തിരുന്ന ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി പ്രതിനിധി അറിയിച്ചു.
മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ച് ഒരു വർഷത്തോളമായെങ്കിലും കൊവിഡും കടലാക്രമണവും മഴയും കാരണം നിർമ്മാണം ഒരിഞ്ചുപോലും മുന്നോട്ട് പോയിരുന്നില്ല. അവശേഷിച്ചിരുന്ന റോഡും സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളും നടപ്പാതയും മത്സ്യബന്ധന സാമഗ്രികളുമെല്ലാം തിരയടിയിൽ തരിപ്പണമായി. റോഡ് വിണ്ടുകീറി കടലിലേക്ക് പതിച്ചതിന് പിന്നാലെ ബീച്ചിൽ ബാക്കിയുണ്ടായിരുന്ന പോസ്റ്റും ലൈറ്റുകളും നിലംപൊത്തി. നവീകരിച്ച കൽമണ്ഡപത്തിന് സമീപമുള്ള ഇരിപ്പിടങ്ങൾക്കും കോൺക്രീറ്റ് നടപ്പാതകൾക്കും കേടുപാടുണ്ട്.
1000 ലോഡ് മണ്ണ്
കടലെടുത്തു
ഷീറ്റുകൊണ്ടുള്ള ഗൈഡ് വാൾ നിർമ്മിക്കുന്ന ജോലികളാണ് പുരോഗമിച്ചിരുന്നത്. ഇതിനായി കുഴിയെടുത്ത്, മുമ്പേ അടിഞ്ഞുകൂടിയിരുന്ന റോഡിന്റെ അവശിഷ്ടങ്ങളും വൃത്തികേടായ മണ്ണും മാറ്റി വൃത്തിയുള്ള 1000 ലോഡ് മണ്ണ് കുഴികളിൽ നിറച്ചിരുന്നു. കടലേറ്റത്തിൽ ഇവ തിരയെടുത്തു. കുഴികളിൽ കോൺക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വീണ്ടും നിറഞ്ഞു.
അന്നംമുടങ്ങി വഴിയോരക്കച്ചവടക്കാർ
ശംഖുംമുഖം തീരത്ത് സഞ്ചാരികൾ ഇല്ലാതായതോടെ വഴിയോരക്കച്ചവടക്കാരാണ് വലിയ പ്രതിസന്ധി നേരിടുന്നത്. മത്സ്യത്തൊഴിലാളികളുടെ വീടുകളും ഭീഷണിയിലാണ്. ഓരോ കടലേറ്റത്തിലും വീടുകൾ തകരുന്നത് നിത്യസംഭവമായി. തീരശോഷണത്തോടെ വള്ളവും വലയും വയ്‌ക്കാനിടമില്ല. കമ്പവല വലിച്ചുകയറ്റാൻപോലും ഇടമില്ലാത്ത അവസ്ഥയാണിപ്പോൾ.
ഡയഫ്രം വാൾ
തീരറോഡിനെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യയായ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിച്ച് ആങ്കർ ചെയ്‌ത് 260 മീറ്റർ നീളത്തിലും 50 സെന്റിമീറ്റർ കനത്തിലും 8 മീറ്റർ താഴ്ചയിലുമാണ് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നത്. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ടിന്റെ ഡിസൈനിലായിരുന്നു നിർമ്മാണം.
കോൺക്രീറ്റ് ഡയഫ്രം വാൾ - 4.29 കോടി രൂപ
റോഡിന്റെ പുനർ നിർമ്മാണം - 1.1 കോടി രൂപ
''
നിർമ്മാണം പുരോഗമിക്കെയാണ് മഴയും കടൽക്ഷോഭവും ശക്തമായത്. കടൽ 10 മീറ്ററെങ്കിലും പിൻവാങ്ങിയാലെ നിർമ്മാണം ആരംഭിക്കാനാകൂ. ഇതിന് ഗൈഡ് വാൾ നിർമ്മിച്ച് താത്കാലികമായെങ്കിലും സുരക്ഷയൊരുക്കണം. പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ സ്ഥലം സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്. പുതിയ കരാറിന്റെ ചർച്ചകളിലാണിപ്പോൾ. അടുത്ത മാസം പകുതിയോടെ നിർമ്മാണം ആരംഭിക്കാനാകുമെന്ന് കരുതുന്നു.
-ബിജോയ്, ഉൗരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |