തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരഹിതരായി ആരും ഉണ്ടാവരുതെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് റവന്യൂമന്ത്രിയായി ചുമതലയേറ്റ കെ. രാജൻ പറഞ്ഞു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും ഭൂരേഖ എന്നതാണ് നിലപാട്. റവന്യൂ വകുപ്പിന്റെ അടയാളമായി ജനം കാണുന്നത് വില്ലേജ് ഓഫീസുകളെയാണെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.
സ്മാർട്ട് വില്ലേജുകൾ
രണ്ട് വർഷത്തിനകം സംസ്ഥാനത്തെ 1656 വില്ലേജ് ഓഫീസുകളെയും സ്മാർട്ട് വില്ലേജുകളാക്കും. ഇതിന്റെ ഭാഗമായി കെട്ടിടം നിർമ്മിക്കൽ, നവീകരിക്കൽ, ഓഫീസ് പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യൽ എന്നിവ നടന്നുവരികയാണ്. സ്മാർട്ട് വില്ലേജുകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും.
പട്ടയ വിതരണം
ഏറ്റവും സാധാരണക്കാരായവർക്ക് സഹായമെത്തിക്കാനാവും മുൻ കൈയെടുക്കുക. പട്ടയ വിതരണം വ്യാപകമാക്കും. അമ്പത് വർഷത്തിലധികമായി നീണ്ടുപോകുന്ന ഭൂരേഖ ഡിജിറ്റലൈസേഷൻ പദ്ധതി ഉടൻ പൂർത്തിയാക്കും.
റീസർവേ
പൂർത്തിയാക്കും
54 ശതമാനം വില്ലേജ് ഓഫീസുകളിൽ മാത്രമേ റീസർവേ പൂർത്തിയായിട്ടുള്ളൂ. പരമ്പരാഗത സർവേ 1656 വില്ലേജുകളിൽ 908 എണ്ണത്തിൽ മാത്രം. 86 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി. ഏത് യൂണിയനുകൾ എതിർത്താലും ഡിജിറ്റൽ സർവേ സമയബന്ധിതമായി നടപ്പിലാക്കും.
കുത്തകകൾക്കെതിരെ
പോരാടും
കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ തോട്ടം ഭൂമി കുത്തകകൾ അനധികൃതമായി കൈവശം വച്ചിട്ടുള്ളത് ഒഴിപ്പിക്കുന്ന കാര്യത്തിൽ വേണ്ട നടപടികൾ നിയമപരമായി ആലോചിച്ച് തീരുമാനിക്കും. സർക്കാർ കുത്തകകളുടെ കൂടെ നിൽക്കില്ല. കുത്തകകൾക്കെതിരെ അവസാന ശ്വാസം വരെ പോരാടും. പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കേണ്ടിവരുമ്പാൾ ജനപക്ഷത്തു നിൽക്കും. പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ പകരം ഭൂമി നൽകുന്നത് ഉറപ്പാക്കും. സർക്കാർ വികസനത്തിനെതിരല്ല. പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവാക്കിയുള്ള വികസനമാണ് വേണ്ടത്
-മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |