കൊച്ചി: പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി സൂപ്പർതാരം മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ, സഹകരണ മേഖലകളിലെ ആശുപത്രികളിൽ ഇരുന്നൂറിലേറെ പുതിയ കിടക്കകൾ നൽകി. കൂടാതെ പത്ത് ഐ.സി.യു കിടക്കകളും ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും നൽകും. മോഹൻലാൽ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് വിശ്വശാന്തി. കൊവിഡ് ചികിത്സയ്ക്ക് സഹായകമായ പോർട്ടബിൾ എക്‌സ്‌റേ മെഷീനുകളും ഏതാനും ആശുപത്രികൾക്ക് നൽകി. എറണാകുളം മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിലേക്ക് ഓക്‌സിജൻ പൈപ്പുലൈൻ സ്ഥാപിക്കാനും സഹായം നൽകി. കൊവിഡ് വ്യാപനം തീവ്രമായ രാജ്യത്തെ അനേകം നഗരങ്ങളിൽ ചികിത്സാസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഫൗണ്ടേഷൻ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. ഇ.വൈ ജി.ഡി.എസ്, യു.എസ് ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കാസ്പ് പദ്ധതി പ്രകാരം രോഗികൾക്ക് സൗജന്യചികിത്സ നൽകുന്ന ആശുപത്രികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. എറണാകുളം മെഡിക്കൽ കോളേജ്, എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, ആലുവയിലെയും എറണാകുളത്തെയും ലക്ഷ്മി ഹോസ്പിറ്റൽ, തിരുവനന്തപുരത്തെ എസ്.പി. ഫോർട്ട്, ആറ്റുകാൽ ദേവി ട്രസ്റ്റ്, ലോർഡ്‌സ്, എറണാകുളത്ത് സുധീന്ദ്ര മെഡിക്കൽ മിഷൻ, കൃഷ്ണ, സറഫ്, ലേക്‌ഷോർ, പാലക്കാട് സേവന, പട്ടാമ്പി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഫൗണ്ടേഷൻ സഹായം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |