കൊല്ലം: പതിവുപോലെ കഴിഞ്ഞ തിങ്കളാഴ്ച മുംബയിൽ നിന്ന് ആന്റണി പിതാവ് എഡ്വിനെ വിളിച്ചിരുന്നു. വിശേഷങ്ങൾ പങ്കുവച്ചു. ഫോൺ വയ്ക്കും മുമ്പ് ആന്റണി പറഞ്ഞു, ഇവിടെ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. പ്രാർത്ഥിക്കണം. അതുകേട്ടത് മുതൽ ഇന്നലെ വരെ അച്ഛൻ എഡ്വിനും അമ്മ വിമലയും മനസുരുകി പ്രാർത്ഥനയിലായിരുന്നു.പക്ഷേ, ആന്റണി ഫോൺ വിളിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മുംബയിൽ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങിയ വിവരമറിഞ്ഞത്. മണിക്കൂറുകൾ ഇടവിട്ട് അച്ഛനും അമ്മയും ആന്റണിയുടെ ഫോണിൽ വിളിക്കും. പക്ഷെ ഒരനക്കവുമില്ല. ആന്റണി ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബാർജ് തന്നെയാണ് മുങ്ങിയത്. ആന്റണി ആ ബാർജിൽ ഉണ്ടായിരുന്നോയെന്നും വ്യക്തതയില്ല.ദിവസങ്ങൾ പിന്നിടും തോറും കുടുംബത്തിന്റെ പ്രതീക്ഷ ഉയരുകയായിരുന്നു. ആന്റണി എവിടെയെങ്കിലും സുരക്ഷിതമായി ഉണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷെ ഇന്നലെ വൈകിട്ടെത്തിയ വിവരം എല്ലാവരുടെയും പ്രതീക്ഷ തകർത്തു. ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിട്ടും കമ്പനി അധികൃതർ ബാർജിനുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്. ഒരുപക്ഷേ ആന്റണിയും സഹപ്രവർത്തകരും അതിന് ശ്രമിച്ചിട്ടുണ്ടാകും. നടക്കാതിരുന്നതുകൊണ്ടാകാം പ്രാർത്ഥിക്കാൻ അച്ഛനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |