തൃക്കരിപ്പൂർ: എടാട്ടുമ്മലിലെ കെ. ദാമോദരന്റെ ദേഹവിയോഗത്തോടെ നാടിന് നഷ്ടമായത് തികഞ്ഞ സോഷ്യലിസ്റ്റായ അനുഷ്ഠാന കലാകാരനെ. പ്രദേശത്തെ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ ഒരു കാവലാളായി മുന്നിൽ നിന്ന് പ്രതിരോധം തീർത്ത വ്യക്തിത്വമായിരുന്നു ദാമോദരന്റേത്. കാവുകളിലും കഴകങ്ങളിലുമൊക്കെ പാട്ടുത്സവങ്ങളിൽ തെയ്യം പാട്ടു പാടാനും കളത്തിലരി ചടങ്ങുകളിലുമൊക്കെ ദശാബ്ദങ്ങൾക്കു മുമ്പെ അദ്ദേഹം സജീവമായി.
പട്ടു കുട, ആചാരക്കുട, തെയ്യക്കുട നിർമ്മാണത്തിലെ വിദഗ്ദ്ധനായിരുന്നു ഇദ്ദേഹം. അന്യം നിന്നുപോകുന്ന ആചാരക്കുട നിർമ്മാണത്തിലെ വിരലിലെണ്ണാവുന്നവരിൽ പ്രധാനിയാണ്. കൃത്രിമത്വമില്ലാതെ മുളയും ഓടയും ചെത്തിമിനുക്കി പനയോല കൊണ്ട് പൊതിഞ്ഞ് വർണ്ണ ഭംഗിയോടെ പൂർത്തിയാക്കുന്ന ആചാരക്കുടയ്ക്കായി കണ്ണൂർ, കാസർകോട് ജില്ലകൾക്കു പുറമെ കർണാടകയിൽ നിന്നുള്ള നിരവധി ക്ഷേത്രം ഭാരവാഹികൾ ദാമോദരനെ തേടിയെത്താറുണ്ട്.
എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ്, വി.കെ.സി. സ്മാരക വായനശാല, കെ.എം.കെ സ്മാരക കലാസമിതി, എടാട്ടുമ്മൽ ഗ്രാമ ക്ഷേമസമതി, എൽ.ജെ.ഡി സജീവപ്രവർത്തകൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. എം.കെ.എൻ സ്മാരക കലാസമിതിയിലൂടെ നാടകരംഗത്തും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. സുഭാഷ് സ്പോർട്സ് ക്ലബ്ബ് പരിസരത്ത് കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സീത ഗണേഷ്, ആനന്ദവല്ലി തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, നിയുക്ത എം.എൽ.എ എം. രാജഗോപാലൻ തുടങ്ങിയ നേതാക്കൾ കുടുംബത്തെ അനുശോചനമറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |