ന്യൂഡൽഹി: സഹപ്രവർത്തകയെ ലിഫ്റ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മാദ്ധ്യമപ്രവർത്തകനും തെഹൽക്ക സ്ഥാപകനും മുൻ ചീഫ് എഡിറ്ററുമായ തരുൺ തേജ്‌പാലിനെ ഗോവയിലെ മാപ്പുസ ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് അഡിഷണൽ സെഷൻസ് ജഡ്ജി ക്ഷമ ജോഷി വിധിയിൽ ചൂണ്ടിക്കാട്ടി. വിധി പറയുമ്പോൾ തരുൺ തേജ്പാൽ കോടതിയിൽ ഹാജരായിരുന്നു.
നിഷ്‌പക്ഷമായ വിധിയിൽ നന്ദിയുണ്ടെന്നും ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ ഏഴര വർഷമായി താനും കുടുംബവും ഏറെ മുറിവേറ്റുവെന്നും വിധിക്ക് ശേഷം തേജ്‌പാൽ പ്രതികരിച്ചു. എന്നാൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഫ്രാൻസിസ്കോ തവോര പറഞ്ഞു.
2013 നവംബർ 7, 8 തിയതികളിൽ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന തെഹൽക തിങ്ക് ഫെസ്‌റ്റിനിടെ രണ്ടു തവണ തേജ്‌പാൽ മാനഭംഗശ്രമം നടത്തിയെന്നായിരുന്നു മാദ്ധ്യമപ്രവർത്തകയായ യുവതിയുടെ പരാതി. ബലാത്സംഗം, ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 2013 നവംബർ 30നാണ് തരുൺ തേജ്‌പാലിനെ അറസ്റ്റ് ചെയ്യുന്നത്. 2014 ജൂലായിൽ ജാമ്യത്തിൽ പുറത്തിറങ്ങി. പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര, എം.ആർ. ഷാ, ബി.ആർ. ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും അന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 27ന് വിചാരണ പൂർത്തിയായ ശേഷം മൂന്നു തവണ കേസ് വിധി പറയാനായി മാറ്റിവച്ചിരുന്നു. തേജ്പാലിന്റെ അഭിഭാഷകനായിരുന്ന അഡ്വ. രാജീവ് ഗോമസ് കൊവിഡ് ബാധിച്ച് കഴിഞ്ഞാഴ്ചയാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |