കോഴിക്കോട്: മടക്കയാത്രയിൽ വഴിമുടക്കിയായി ലോക്ക് ഡൗൺ വന്നതോടെ കേരളത്തിലേക്ക് തിരിച്ചെത്താനാകാതെ ടൂറിസ്റ്റ് ബസുകളും ജീവനക്കാരും. തിരഞ്ഞെടുപ്പ് സമയത്ത് അന്യസംസ്ഥാന തൊഴിലാളികളുമായി പോയ ബസുകളാണ് അസമിലും പശ്ചിമ ബംഗാളിലും കുടുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തൊഴിലാളികളുമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര. എന്നാൽ തൊഴിലാളികൾ പലരും തിരിച്ചു വരാൻ കൂട്ടാക്കിയില്ല. കൂടാതെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ തിരിച്ചുവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. ചെയ്ത യാത്രയുടെ പണം കിട്ടാത്ത സ്ഥിതിയുമുണ്ട്.
കൊവിഡിൽ ഓട്ടമില്ലാതെ വന്നപ്പോഴാണ് മിക്ക ടൂറിസ്റ്റ് ബസുകളും യാത്രയ്ക്ക് തയ്യാറായത്. ഏകദേശം ഒന്നരലക്ഷത്തോളം രൂപയാണ് അതിനായി മുടക്കിയത്. രണ്ട് ഡ്രൈവർമാരാണ് ഓരോ ബസിലുമുളളത്. ഏകദേശം 700 ബസുകളാണ് ഇത്തരത്തിൽ വിവിധയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അന്തർ സംസ്ഥാന യാത്രകൾക്ക് ആവശ്യമായ സ്‌പെഷ്യൽ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ ബസുകളും ഇക്കൂട്ടത്തിലുണ്ട്.
'മുൻ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നു. വിഷയത്തിൽ ഇടപെടാൻ നോർക്ക ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ തൊഴിലാളികളുടെ മടക്കം സാധ്യമായിട്ടില്ല. ഉടൻ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ '.
ബിനു ജോൺ, സംസ്ഥാന പ്രസിഡന്റ് , കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |