തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലവർഷത്തിന് മുമ്പ് ദേശീയപാത അടക്കമുള്ള സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും ചെറിയ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഇന്നലെ നടന്ന പി.ഡബ്ലിയു.ഡി റോഡ്സ്, ബ്രിഡ്ജസ്, എൻ.എച്ച് വിഭാഗം എൻജിനിയർമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
ബിൽഡിംഗ് വിഭാഗത്തെ യോഗത്തിന് വിളിച്ചിരുന്നില്ല. റോഡുകളിലെ പാച്ച് വർക്കുകൾ ചെയ്യുക, ഓട വൃത്തിയാക്കൽ, റോഡിലെ മരച്ചില്ലകൾ മുറിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ചെയ്യേണ്ടത്. പണികൾക്കുള്ള എസ്റ്രിമേറ്റും റിപ്പോർട്ടും നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നതാണ്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ ഇതിന് ഭരണാനുമതി കിട്ടിയിരുന്നില്ല.
പദ്ധതികളുടെ ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
ചീഫ് എൻജിനീയർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ്സിംഗ് വകുപ്പിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |