പൊന്നാനി: കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന വെളിയങ്കോട് തീരദേശത്ത് ജനജീവിതം സുഗമമാക്കാനുള്ള പ്രവർത്തനങ്ങളുമായി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് . സന്നദ്ധ, സാമൂഹ്യ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ ജെ.സി.ബികൾ ഉപയോഗിച്ച് പത്തുമുറി, തണ്ണിത്തുറ ഭാഗത്ത് മണലും മറ്റു മാലിന്യങ്ങളും വന്നു മൂടിയ കൈത്തോടുകൾ വൃത്തിയാക്കുന്ന പ്രവൃത്തി ആരംഭിച്ചു. കെട്ടി നിൽക്കുന്ന ഉപ്പുവെള്ളം കൈത്തോടുകളിലൂടെ ഒഴുക്കി വിടാൻ തുടങ്ങി. ഈ പ്രദേശത്തെ 150ഓളം കുടുംബങ്ങളുടെ കുടിവെള്ളം മലിനമായത് ഇതിലൂടെ ഒരു പരിധി വരെ പരിഹരിക്കാനാകും. രണ്ടു ദിവസം കൊണ്ട് പ്രവർത്തനം പൂർത്തിയാവും.
മണൽ മൂടിയ വീടുകളിൽനിന്നും പരിസരങ്ങളിൽനിന്നും മണൽ നീക്കാനും ജെ.സി.ബി ഉപയോഗിക്കുന്നുണ്ട് .കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുദ്ധജലം വിതരണം ചെയ്യും. കൊതുകുശല്യം രൂക്ഷമായതിനാൽ മെഡിക്കൽ ക്യാമ്പൊരുക്കും . കടലേറ്റ സമയത്ത് തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാനും നടപടികളെടുക്കും.
തണ്ണിത്തുറ, പത്തുമുറി, മാട്ടുമ്മൽ തീരങ്ങളിലായി ഏഴ് വീടുകളാണ് പൂർണ്ണമായും തകർന്നത്. അമ്പതിലേറെ വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഇതിൽ പലതും താമസ യോഗ്യമല്ലാത്തവയാണ്. അമ്പതോളം മോട്ടോറുകൾ ഉപയോഗശൂന്യമായി. വീടുകളിൽ ചെളിയും വെള്ളവും കയറിയതിനാൽ വീട്ടുകാരിൽ പലരും താമസം തുടങ്ങിയിട്ടില്ല.
ഫിഷറീസ് സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്ന നാലു കുടുംബങ്ങളുടെ വീടുകൾ താമസിക്കാൻ പറ്റാത്ത വിധത്തിൽ തകർന്നിട്ടുണ്ടെന്നും ഇവരുടെ പുനരധിവാസത്തിന് പദ്ധതിയാവിഷ്കരിക്കുമെന്നും പഞ്ചായത്ത് അംഗം മുസ്തഫ പറഞ്ഞു.
നാശനഷ്ടങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ റവന്യു വകുപ്പിന് കൈമാറി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്
ഷംസു കല്ലാട്ടേൽ, പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |