അൽഫോൺസോ ഇതര മാമ്പഴങ്ങളും വിദേശ വിപണികളിലേക്ക്
കൊച്ചി: മാമ്പഴങ്ങളുടെ രാജാവായ അൺഫോൺസോയുടെ ചുവടുപിടിച്ച് വിദേശ വിപണികൾ കീഴടക്കാൻ ഇന്ത്യയിൽ നിന്ന് കൂടുതൽ ഇനങ്ങൾ തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ മാമ്പഴ ഉത്‌പാദക രാജ്യമാണ് ഇന്ത്യയെങ്കിലും വിദേശ വിപണിയിൽ മുന്തിയപങ്കും കൈയാളുന്നത് പാകിസ്ഥാനും മെക്‌സിക്കോയുമാണ്. ഇവരുടെ അപ്രമാദിത്തം കുറയ്ക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം.
നിലവിൽ പരമ്പരാഗത വിപണികളായ യു.എ.ഇ., മറ്റ് ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. അൺഫോൺസോ, കേസർ എന്നിവയാണ് മുഖ്യമായും കയറ്റിഅയയ്ക്കുന്നത്. ലാംഗ്ഡ, ദസേറി, ഹിമസാഗർ, സർദാലു എന്നീ മാമ്പഴ ഇനങ്ങളും കയറ്റുമതി ചെയ്‌ത് ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും കടന്നുകയറാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്.
2019-20ൽ 5.60 കോടി ഡോളറിന്റെ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. 2020 ഏപ്രിൽ-ഫെബ്രുവരിയിൽ കയറ്റുമതി വരുമാനം 2.83 കോടി ഡോളർ മാത്രം. മികച്ച ഡിമാൻഡുള്ള സീസണിനെ കൊവിഡും ലോക്ക്ഡൗണും വിഴുങ്ങിയതാണ് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |