SignIn
Kerala Kaumudi Online
Saturday, 20 April 2024 6.05 AM IST

കൊവിഡ് പ്രതിസന്ധിയിലും ഉലയാതെ കാൻസർ സെന്റർ

cancer

കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിൽ എറണാകുളം മെഡിക്കൽ കോളേജ് പൂർണ്ണമായും കൊവിഡ് ചികിത്സാകേന്ദ്രമായിട്ടും കാൻസർ ചികിത്സ തുടരുന്നത് രോഗികൾക്ക് ആശ്വാസമായി. ഒ.പി, കീമോതെറാപ്പി, സ്കാനിംഗ് ചികിത്സകൾ ആണ് ഇവിടുള്ളത്. എന്നാൽ കാൻസർ രോഗികൾക്കുള്ള ശസ്ത്രക്രിയ വീണ്ടും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ കാൻസർ രോഗികളുടെ ഒ.പി. ചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലും ശസ്ത്രക്രിയകൾ സഹകരണ ആശുപത്രിയിലുമാണ് നടന്നിരുന്നത്. ഇത് രോഗികൾക്കും ഡോക്ടർമാർക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറി.മെഡിക്കൽ കോളേജിലെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഏപ്രിൽ ആദ്യവാരത്തിൽ കാൻസർ സെന്റർ പ്രവർത്തനം പുനരാരംഭിച്ചുവെങ്കിലും കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഏപ്രിൽ അവസാന ആഴ്ചയോടെ കാൻസർ ശസ്ത്രക്രിയ സഹകരണ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർബന്ധിതരായി.

മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിലാണ് കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്ററും പ്രവർത്തിച്ചിരുന്നത്. നാലു സർജന്മാരും ഒരു ഗൈനക് ഓങ്കോളജിസ്റ്റും അനസ്തീസ്റ്റുമുള്ള പൂർണസജ്ജമായ ശസ്ത്രക്രിയാ വിഭാഗമാണ് കാൻസർസെന്ററിലേത്.

പി.രാജീവിൽ പ്രതീക്ഷ അർപ്പിച്ച്

ഏറെ പ്രതീക്ഷയോടെ പ്രവർത്തനമാരംഭിച്ച കാൻസർ സെന്ററിന്റെ പ്രവർത്തനം സമീപകാലത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ.മോനികുര്യാക്കോസ് പടിയിറങ്ങിയതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് സെന്ററിപ്പോൾ. രാഷ്ട്രീയ ഇടപെടലുകളാണ് മോനിയുടെ പുറത്താകലിനു പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന കളമശേരി മണ്ഡലത്തിലെ എം.എൽ.എയായ പി.രാജീവ് വ്യവസായ മന്ത്രിയായതോടെ കാൻസർ സെന്ററിന്റെ ശനിദശ മാറുമെന്നാണ് പ്രതീക്ഷ. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ കാൻസർ ചികിത്സാകേന്ദ്രത്തെ കുറിച്ച് ആലോചന തുടങ്ങിയകാലം മുതൽ രാജീവ് പദ്ധതിയുടെ ഒപ്പമുണ്ടായിരുന്നു. രാജ്യസഭ എം.പിയായിരുന്ന ഘട്ടത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനു മുന്നിൽ അദ്ദേഹം ഈ വിഷയം അവതരിപ്പിച്ചു. കേന്ദ്രആരോഗ്യമന്ത്രാലയത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.

കാൻസർ സെന്ററിന്റെ നിർമ്മാണചുമതല ഇങ്കലിനാണ്. 40 ശതമാനം പണി പൂർത്തിയായി. പാലാരിവട്ടം പാലത്തിന്റെ പുന:നിർമ്മാണം റെക്കാഡ് വേഗത്തിൽ പൂർത്തിയാക്കിയ ഉൗരാളുങ്കൽ സൊസൈറ്റിയെ കാൻസർ കേന്ദ്രത്തിന്റെ പണി ഏല്പിക്കണമെന്ന് പ്രൊഫ.എം.കെ.സാനു ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇങ്കൽ വ്യവസായ വകുപ്പിന്റെ കീഴിലായതിനാൽ ഇക്കാര്യത്തിൽ മന്ത്രിയുടെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 മിനി ഓപ്പറേഷൻ തിയേറ്റർ

ഒരുക്കണം

പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മിനി ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കിയാൽ കാൻസർ സെന്റർ മെഡിക്കൽ കോളേജിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് മാറ്റാം.

ഡോ.സനൽകുമാർ

ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ കൂട്ടായ്മ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CANCERCENTRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.