തൃശൂർ: തൃശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർ മുട്ടാത്ത വാതിലുകളില്ല. പ്രവർത്തിക്കാൻ കാര്യാലയമില്ലാതെ വഴിയിൽ കഴിയുന്നവരുടെ സങ്കടം പക്ഷേ ബധിര കർണ്ണങ്ങളിലാണ് പതിക്കുന്നത്.
അഞ്ചുവർഷം മുമ്പേ മോഡൽ ഗേൾസ് സ്‌കൂളിനോട് ചേർന്നുള്ള തൃശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ അപകടാവസ്ഥ അധികൃതരെ ജീവനക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഈ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. രാത്രിയിൽ കെട്ടിടം തകർന്ന് വീണതിനാലും നേരത്തെ തന്നെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് ഉപജില്ലാ വിദ്യാദ്യാസ ഓഫീസ് മാറിയതിനാലും വൻ ദുരന്തം ഒഴിവായി.
ഇവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ അടക്കം മേലധികാരികൾക്ക് നൽകിയ നിവേദനത്തിന് അന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഒടുവിൽ കോടതി കെട്ടിടം ഒരുങ്ങിയതോടെ കളക്ടറേറ്റ് സമുച്ചയത്തിൽ കാലിയായ ഒരു കുടുസുമുറി കളക്ടറുടെ കനിവിൽ ലഭിച്ചു. എന്നാൽ അഡ്വക്കേറ്റ് ക്ലർക്കുമാരുടെ കാര്യാലയത്തിന് ചാരെ കുടുസുമുറിയിൽ ഒതുങ്ങിയ ഈസ്റ്റ് ഉപജില്ലാ വിദ്യാദ്യാസ ഓഫീസ് ഒഴിയാൻ ഇപ്പോൾ കളക്ടർ തന്നെ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രിപ്പിൾ ലോക്ക്ഡൗണിന് പിന്നാലെ ഒഴിപ്പിക്കൽ ഏപ്പോൾ വേണമെങ്കിലും നടക്കാം.
ഈ മാസം 31ന് ഡെപ്യൂട്ടി ഡയറക്ടർ വിരമിക്കുന്നതിനാൽ തുടർ നടപടി ഉണ്ടാവുന്നതിന് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും. അതിനിടെ നിലവിലെ അഭയകേന്ദ്രത്തിൽ നിന്നും പുറത്താക്കിയാൽ ഇക്കൂട്ടർ പെരുവഴിയിലാവും. അതേസമയം നേരത്തെ കാര്യാലയം പ്രവർത്തിച്ചിരുന്ന മോഡൽ ഗേൾസ് സ്‌കൂളിൽ ഏറെ മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാലിത് വിട്ടുകൊടുക്കാൻ സ്‌കൂൾ അധികൃതർ തയ്യാറല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |