വരുമാനം നിലച്ച് ഡ്രൈവിംഗ് സ്കൂളുകൾ
ആലപ്പുഴ: കൊവിഡ് രണ്ടാംതരംഗത്തിൽപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകൾക്ക് പൂട്ടുവീണതോടെ മേഖലയിൽ വീണ്ടും തൊഴിൽ നഷ്ടം നിരാശ പരത്തുന്നു. അവധിക്കാലമായതിനാൽ ഡ്രൈവിംഗ് സ്കൂളുകാർ ഏറ്റവും കൂടുതൽ വരുമാനം പ്രതീക്ഷിച്ചിരുന്ന മാസങ്ങളാണിത്. എന്നാൽ എല്ലാം നഷ്ടമാവുകയാണെന്ന് ആശാൻമാർ പരിതപിക്കുന്നു.
മോട്ടോർവാഹന നിയമം കർശനമാക്കിയതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലേണേഴ്സ് എടുത്ത് ടെസ്റ്റിനായി കാത്തിരിക്കുകയാണ്. ആലപ്പുഴയിൽ ഈ മാസം മൂന്ന് മുതൽ ടെസ്റ്റ് പൂർണമായി നിറുത്തി. ഡ്രൈവിംഗ് ക്ലാസുകൾ നടത്തിയാൽ മാത്രമേ ഫീസ് ഈടാക്കാൻ സ്കൂളുകാർക്ക് കഴിയുകയുള്ളൂ. ലോക്ക്ഡൗണിന് ശേഷം മേഖല പതിയെ കരകയറുന്നതിനിടയിലാണ് വീണ്ടും നിയന്ത്രണങ്ങളുണ്ടായത്. കഴിഞ്ഞ വർഷവും തുടക്കത്തിൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെങ്കിലും ഡ്രൈവിംഗ് സ്‌കൂൾ മേഖല പുനരാരംഭിച്ചപ്പോൾ ആറു മാസത്തോളമെടുത്തു. അതുവരെ വാഹനങ്ങളുടെ തിരിച്ചടവ്, നികുതി, ഓഫീസ് കെട്ടിട വാടക, സ്റ്റാഫിന്റെ ശമ്പളം തുടങ്ങിയ ചെലവുകൾ കൈയിൽ നിന്ന് മുടക്കേണ്ട അവസ്ഥയായിരുന്നു. 10,000 രൂപ വരെ കെട്ടിട വാടക നൽകുന്ന സ്കൂളുകളുണ്ട്.
ജില്ലയിൽ മുന്നൂറോളം ഡ്രൈവിംഗ് സ്കൂളുകളിലായി അഞ്ഞൂറിലധികം ജീവനക്കാരുണ്ട്. ആദ്യ ലോക്ക്ഡൗൺ കഴിഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ ഉഷാറായി വന്നപ്പോഴാണ് കനത്ത തിരിച്ചടിയായി രണ്ടാം ലോക്ക്ഡൗൺ വന്നത്. വാഹനങ്ങൾ ഉപയോഗിക്കാതെ കിടന്നാൽ പിന്നീട് നിരത്തിലിറക്കാൻ അറ്റകുറ്റപ്പണി വേണ്ടിവരും. കഴിഞ്ഞ ലോക്ക്ഡൗണിൽ കേടായ ഇരുചക്രവാഹനങ്ങൾ ആക്രിക്കാർക്ക് നൽകേണ്ട സ്ഥിതിയായിരുന്നു.
നേരിയ ആശ്വാസം
ഡ്രൈവിംഗ് സ്കൂൾ ആശാൻമാരിൽ ഭൂരിഭാഗവും കടക്കെണിയിലാണ്. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ക്ഷേമനിധി ആനുകൂല്യം വലിയ ആശ്വാസമായാണ് ഇവർ കാണുന്നത്.കഴിഞ്ഞ ലോക്ക്ഡൗൺ പ്രതിസന്ധിഘട്ടത്തിൽ മോട്ടോർതൊഴിലാളി ക്ഷേമനിധിയിൽ ഡ്രൈവിംഗ് സ്കൂളുകളിലെ തൊഴിലാളികളെയും ഉൾപ്പെടുത്തിയിരുന്നു.
............
ഡ്രൈവിംഗ് പരിശീലനവും ചെസ്റ്റും നിറുത്തലാക്കിയത് ഈ മേഖലയിലുള്ളവരെ ദുരിതത്തിലാക്കി. ഭൂരിഭാഗം സ്കൂളുകാരുടെയും വണ്ടികൾ വായ്പ കുരുക്കിലാണ്. സർക്കാർ ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയത് നേരിയ ആശ്വാസം നൽകുന്നുണ്ട്. ടെസ്റ്റ് നടക്കാത്തതിനാൽ ഡ്രൈവിംഗ് പരിശീലനം നേടിയവരുടെ ടച്ച് വിടാനും സാദ്ധ്യതയുണ്ട്
(ഡ്രൈവിംഗ് സ്‌കൂൾ പരിശീലകർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |