മലയോരവും സമതലവും തീരപ്രദേശങ്ങളും ഭൂമിയുടെ വിഭിന്നഭാവങ്ങളാണ്. വ്യത്യസ്ത പ്രദേശങ്ങളിലും സാമ്പത്തിക നിലകളിലും വിഭിന്ന മതങ്ങളിലുംപെട്ടവരുമായി ഇടപഴകിയാലേ ജീവിതത്തിന്റെ ഏകദേശരൂപമെങ്കിലും മനസിലാകൂ എന്ന പക്ഷക്കാരനാണ് പൊലീസ് ഉദ്യോഗസ്ഥനായ നിസാർ. എല്ലാവിഭാഗത്തിലുംപെട്ടവർ സുഹൃത്തുക്കളായുണ്ട്. തന്റെ ഔദ്യോഗികജീവിതത്തിന് പലപ്പോഴും അതു സഹായകരമാണെന്ന് തുറന്നുപറയാറുണ്ട്.
മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റ കേശവൻ അഞ്ചുദിവസത്തോളം ആശുപത്രിയിലായിരുന്നു. മരണവിവരം അറിയിച്ചപ്പോൾ ഡ്യൂട്ടിയുടെ ഭാഗമായി നിസാർ ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാരുടെ കഷ്ടപ്പാടുകൾ അവർ നിരത്തി. ഗുരുതരാവസ്ഥയിലായിരുന്ന കേശവനെ അന്വേഷിച്ച് ബന്ധുക്കളാരും എത്തിയില്ല. ഒരു വസ്ത്രമോ തോർത്തോ ആശുപത്രിയിലില്ലാത്ത മരുന്നോ വാങ്ങിക്കൊടുക്കാൻ ഒരു മനുഷ്യനില്ല. രണ്ടു ഭാര്യയും മക്കളുമുണ്ടെന്ന് ഓർമ്മയുണ്ടായിരുന്ന സമയത്ത് അയാൾ നെഴ്സിനോട് പറഞ്ഞിരുന്നത്രെ. മനുഷ്യത്വമുള്ള ആശുപത്രി ജീവനക്കാരാണ് പലതും വാങ്ങിയത്. മനുഷ്യപ്പറ്റുള്ളവരുടെ വംശനാശം സംഭവിച്ചിട്ടില്ലെന്നതാണ് ജീവിതത്തെ മരുഭൂമിയാക്കാത്തതെന്ന്. അതുകേട്ടപ്പോൾ നിസാറിന് തോന്നി. പെട്ടെന്നാണ് മുഷിഞ്ഞ വേഷം ധരിച്ച ഒരു മദ്ധ്യവയസ്കൻ ഒരു കടലാസ് പൊതിയുമായി നിസാറിന്റെ അടുക്കലേക്ക് വന്നത്. എന്റെ പഴയകാല സുഹൃത്താണ് കേശവൻ. ഇന്നു രാവിലെയാണ് കാര്യങ്ങൾ അറിഞ്ഞത്. എന്റെ കയ്യിൽ ഇതേയുള്ളൂ. അയാൾ പൊതി മടിച്ചു മടിച്ചു നീട്ടിയപ്പോൾ നിസാർ പറഞ്ഞു. ഇതെന്റെ ഡ്യൂട്ടി, അതിന് സർക്കാർ ശമ്പളം നൽകുന്നുണ്ട്. നന്മയോടെ, നീതിബോധത്തോടെ സേവനം ചെയ്യുന്നവർക്ക് ദൈവത്തിന്റെ പാരിതോഷികം കിട്ടും, എപ്പോഴെങ്കിലും ചിലപ്പോൾ പിൽക്കാല തലമുറകൾക്കാവും. നിസാറിന്റെ മറുപടി കേട്ട് താണുതൊഴുതുകൊണ്ട് അയാൾ എന്തോ പറയാൻ ഭാവിച്ചു. നിസാറിന്റെ സൗമ്യഭാവവും പുഞ്ചിരിയും കണ്ടാകണം അയാൾ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു: എന്റെ ഭാര്യ കാൻസർ ബാധിച്ചാണ് മരിച്ചത്. ഞങ്ങളുടെ സ്ഥിതിയൊക്കെ ചികിത്സിക്കുന്ന ഡോക്ടർക്ക് അറിയാമായിരുന്നു. എന്നിട്ടും റിസർവ് ബാങ്ക് പ്രസവിക്കുന്ന കടലാസുകെട്ടുകളോട് അദ്ദേഹത്തിന് ആർത്തിയായിരുന്നു. അല്ലാത്ത നല്ല നിരവധി ഡോക്ടർമാരുടെ സേവനവും ലഭിച്ചു. ഭാര്യ ഒരാഴ്ച കൂടി ജീവിക്കില്ലെന്നറിഞ്ഞിട്ടും കടം വാങ്ങി കരുതിയ ആ കാശും ആ ഡോക്ടർ സ്വീകരിച്ചു. എല്ലാരംഗത്തും മനുഷ്യപറ്റുള്ളവർ ഉണ്ടാകുമെന്ന് തിരിച്ചറിയാൻ പറ്റി. വ്യത്യസ്ത യൂണിഫോമിലായിരിക്കുമെന്നേയുള്ളൂ. ഒരിക്കൽ കൂടി തൊഴുതു കൊണ്ട് പേരും ഊരും ഒന്നും വെളിപ്പെടുത്താത്ത അയാൾ ആശുപത്രി വരാന്തയിലേക്ക് മറഞ്ഞു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |