കോട്ടയം: ഏറ്റുമാനൂരിന്റെ എം.എൽ.എയാണെങ്കിലും കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് കോട്ടയത്തു നിന്നുള്ള ആദ്യ സി.പി.എം മന്ത്രിയായ വി.എൻ.വാസവൻ പറഞ്ഞു. വികസനത്തിൽ രാഷ്ടീയമില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി ആലോചിച്ച് കോട്ടയത്തെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. പൂർത്തിയാകാത്ത പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ സഹായം നൽകും. നാട്ടകത്തെ അക്ഷര മ്യൂസിയം വേഗത്തിൽ യാഥാത്ഥ്യമാക്കും.
"ശീമാട്ടി റൗണ്ടാനയിലെ ആകാശ പാത അപ്രായോഗികമെന്ന അഭിപ്രായമാണ് അന്നുമിന്നുമുള്ളത്. കുറേ ഇരുമ്പുകഷണങ്ങൾ മാത്രമുള്ള തുരുമ്പിച്ച പദ്ധതിയാണ്. താഴെ വീഴും മുമ്പ് പൊളിച്ചു കളയണമെന്നാണ് അഭിപ്രായം. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചർച്ച ചെയ്തായിരിക്കും പൊളിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക"
ഏറ്റുമാനൂർ മണ്ഡലത്തിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ശിൽപ്പ ശാല നടത്തും. തിരഞ്ഞെടുപ്പിന് മുമ്പ് വികസന പ്രശ്നങ്ങൾ നിരത്തിയുള്ള പ്രകടന പത്രിക തയ്യാറാക്കിയിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ ശിൽപ്പശാലയിൽ തീരുമാനിച്ചു നടപ്പാക്കും. കോട്ടയം- കുമരകം റോഡ് വീതി കൂട്ടി ഉയർത്തി നിർമിക്കും. അപകട സ്ഥിതിയിലായ കോണത്താറ്റ് പാലവും പൊങ്ങലംകരി പാലവും പുനർ നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ലോക സഞ്ചാരികളെ കുമരകത്ത് എത്തിക്കുന്നതിന് കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കും.
ഏറ്റുമാനൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഫ്ലൈഓവർ തുറക്കും. കവല നവീകരിക്കും . ഡ്രെയിനേജ് സംവിധാനമൊരുക്കും. റവന്യൂ ടവർ നിർമിക്കും. അതിരമ്പുഴ കനാൽ നവീകരിച്ചു ബോട്ട് സർവീസ് പുനരാരംഭിക്കും . വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ ചേർത്ത് പിൽഗ്രീം ടൂറിസം ആരംഭിക്കും.
കോട്ടയം മെഡിക്കൽ കോളേജിനെ എയിംസ് നിലവാരത്തിലള്ള മെഡിക്കൽ കോളേജാക്കി മാറ്റും.കുട്ടികളുടെ ആശുപത്രിയും മെഡിക്കൽ കോളേജും രണ്ട് സ്ഥലത്തായ ബുദ്ധിമുട്ട് ഒഴിവാക്കാൻ കുട്ടികളുടെ വിഭാഗം ഗൈനക്കോളജിയിലേക്ക് മാറ്റി എസ്.എ.ടി മാതൃകയിൽ കുട്ടികളുടെയും അമ്മമാരുടെയും ചികിത്സാ കേന്ദ്രമാക്കും. എല്ലാ വിഭാഗങ്ങൾക്കുമുള്ള ശസ്ത്രക്രിയാ സംവിധാനവുമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ സൗകര്യവുമൊരുക്കി, പുതിയ ഡിപ്പാർട്ട്മെന്റുകളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഉറപ്പാക്കും. കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക വിഭാഗം ഏർപ്പെടുത്തും. തിരുവനന്തപുരം ആർ.സി.സി മാതൃകയൽ മിനി റീജണൽ കാൻസർ സെന്റർ സ്ഥാപിക്കും . മികച്ച ഗവേഷണ സ്ഥാപനമായി കോട്ടയം മെഡിക്കൽ കോളേജിനെ മാറ്റുകയാണ് ലക്ഷ്യം.
എം.ജി സർവകലാശാലയെ അഞ്ചു വർഷത്തിനുള്ളിൽ ഇന്റർനാഷണൽ റിസർച്ച് സെന്ററാക്കി ഉയർത്തി മികവിന്റെ ഹബ്ബാക്കും. മാന്നാനം കേന്ദ്രമാക്കി ചാവറയച്ചന്റെ പേരിൽ മ്യൂസിയവും പഠന കേന്ദ്രവും തുറക്കും. ജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാൻ കഴിയും വിധം ഏറ്റുമാനൂരിൽ എം.എൽ.എ ഓഫീസ് ഉടൻ തുറക്കുമെന്നും വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |