റായ്‌പൂർ: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ ചിത്രമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി ഛത്തീസ്ഗഢ്.
ഇതുവരെ രാജ്യമെമ്പാടും വാക്സിൻ സ്വീകരിച്ചവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവുമായിരുന്നു ഉണ്ടായിരുന്നത്.
18-44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷന് വേണ്ടി കേന്ദ്രസർക്കാരിന്റെ കൊവിൻ പോർട്ടലിന് പകരം സിജിടീക്ക എന്ന പേരിൽ ഛത്തീസ്ഗഢ് സ്വന്തമായി ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കുന്നവർക്കാണ് ഭൂപേഷ് ബാഘേലിന്റെ ചിത്രമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുക.
ബാഘേലിന്റെ ചിത്രമുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനെതിരെ ബി.ജെ.പി രംഗത്തെത്തി. ദുരന്തകാലത്തും തങ്ങൾക്ക് നേട്ടമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യുകയും മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സർട്ടിഫിക്കറ്റ് നൽകുകയാണെന്നും അവർ ആരോപിച്ചു.
അതേസമയം വാക്സിനേഷൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ളതിൽ എന്താണ് തെറ്റെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ ആരാഞ്ഞു. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുന്നവർക്ക് മോദിയുടെ ഫോട്ടോയുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നു. അപ്പോൾ പിന്നെ ഛത്തീസ്ഗഢ് വാക്സിൻ വാങ്ങി വിതരണം ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സർട്ടിഫിക്കറ്റ് എന്തുകൊണ്ട് നൽകാതിരിക്കണമെന്നും അദ്ദേഹം
ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |