പാലാ : പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസിന്റെയും കോട്ടയത്തെ മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം നേതാവുമായ കെ.അനിൽകുമാറിന്റെയും പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമം. തന്റെ ഫോട്ടോ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഫേസ് ബുക്ക് പേജുണ്ടാക്കിയിരിക്കുന്നതെന്ന് ആന്റോ ജോസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് ഇത് ശ്രദ്ധയിൽപെട്ടത്. പല സുഹൃത്തുക്കൾക്കും പണം ആവശ്യപ്പെട്ട് സന്ദേശം കിട്ടി. കൊവിഡ് ചികിത്സാസഹായത്തിന് വിതരണം ചെയ്യാൻ പണം വേണമെന്നായിരുന്നു സന്ദേശം. ഇതേത്തുടർന്ന് സുഹൃത്തുക്കളിൽ പലരും തന്നെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് ആന്റോ ജോസ് പറഞ്ഞു. ഉടൻ തന്നെ പാലാ ഡി.വൈ.എസ്.പി ക്കും സൈബർസെല്ലിനും പരാതി നൽകി. ഇത്തരത്തിലുള്ള സന്ദേശം ആർക്കെങ്കിലും ലഭിച്ചാൽ പണം നൽകരുതെന്നും ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അഭ്യർത്ഥിച്ചു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് അടക്കമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം നടത്തിയതെന്ന് കെ.അനിൽകുമാർ പറഞ്ഞു. ഇരുപതോളം ആളുകൾക്ക് റിക്വസ്റ്റ് അയച്ച് പണം ആവശ്യപ്പെട്ടെങ്കിലും കൃത്യസമയത്ത് തിരിച്ചറിഞ്ഞതിനാൽ തട്ടിപ്പ് തടയാൻ സാധിച്ചു. ജില്ലാ പൊലീസ് മേധാവിയ്‌ക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ട് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
തട്ടിപ്പ് വ്യാപകം
ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങൾ ഇപ്പോൾ വ്യാപകമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതെങ്കിലും മലയാളികൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന. മുൻപ് സംസ്ഥാനത്തെ പല പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |