കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് നിർമ്മാണ മേഖല സ്തംഭിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും ചെങ്കൽ മേഖല പട്ടിണിയിലേക്ക്. പണയിൽ കല്ല് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കയറ്റിക്കൊണ്ടു പോകുന്നതിന് അനുമതിയില്ലാത്തതാണ് മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. ഭൂരിഭാഗം പണകളിലും കല്ലുകൾ കെട്ടി കിടക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ ഉത്പാദനം നിർത്തിവച്ച സ്ഥിതിയാണ്. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ മേഖലയിൽ ജോലി ചെയ്തു വരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ തൊഴിലാളികളെല്ലാം പട്ടിണി കിടക്കേണ്ട അവസ്ഥയാണുള്ളത്.
ആവശ്യക്കാരുണ്ടെങ്കിലും കല്ല് എത്തിക്കാൻ പറ്റുന്നില്ലെന്ന് മേഖലയിലുള്ളവർ പറയുന്നു. കല്ല് എത്താത്തതിനാൽ നിർമ്മാണ പ്രവൃത്തി പാതിവഴിയിൽ നിർത്തി വച്ചിരിക്കയാണ് പലയിടത്തും. കൊവിഡ് മാനദണ്ഡപ്രകാരം ചെങ്കല്ലുകൾ കയറ്റിക്കൊണ്ട് പോകാൻ അനുവദിക്കണമെന്നാണ് മേഖലയിലുള്ളവരുടെ ആവശ്യം.
നിവേദനം നൽകി
ചെങ്കൽ കയറ്റിക്കൊണ്ട് പോകാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് ചെങ്കൽ തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി നിവേദനം നൽകി. കൊവിസ് മാനദണ്ഡങ്ങൾ പാലിച്ച് കല്ല് കയറ്റാൻ അനുവദിക്കണമെന്ന് യൂനിയൻ ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |