പാലക്കാട്: കർഷകരുടെ പ്രതിഷേധം ഒടുവിൽ ഫലംകണ്ടു, മിൽമ ഇന്നുമുതൽ ക്ഷീരകർഷകരുടെ മുഴുവൻ പാലും സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമയി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ്.മണി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ അഞ്ചുദിവസത്തോളം നീണ്ട കർഷകരുടെ ദുരിതത്തിനും പരിഹാരമായി.
ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്മ്യൂണിറ്റി, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കൊവിഡ് ആശുപത്രികൾ, അംഗൺവാടികൾ എന്നിവിടങ്ങളിലൂടെ പാൽവിതരണം നടത്താനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകും. കൂടാതെ സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് മറ്റിടങ്ങളിൽ പാലിന്റെയും ഇതര ഉത്പന്നങ്ങളുടെയും വിപണനത്തിൽ പുരോഗതിയുണ്ട്. അതിനാൽ മിൽമയുടെ തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും കർണാടകയിലെയും ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇന്നു മുതൽ മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനമെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 80 ശതമാനം പാൽ സംഭരിക്കാൻ തുടങ്ങിയതോടെ ഉച്ചയ്ക്ക് ശേഷവും ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ എടുക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, മുഴുവൻ പാലും എടുക്കാത്തതിനാൽ കർഷർക്ക് വലിയ പ്രയാസമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |