രണ്ടാം ഡോസ് വാക്സിനേഷന് ഇനി ഓൺലൈൻ മാത്രം, രജിസ്ട്രേഷൻ തുടങ്ങി
ഇനി സർക്കാരാശുപത്രികളിൽ കൂപ്പൺ വാങ്ങാൻ പുലർച്ചെപോയി കാത്തുനിൽക്കേണ്ടതില്ല.
കൊച്ചി: രണ്ടാം ഡോസ് കൊവിഡ് വാക്സിനേഷന് വേണ്ടി ജനപ്രതിനിധികൾ ഉൾപ്പെട്ട സമിതിക്ക് ടോക്കൺ നൽകുന്നത് നിറുത്തിയതിനു ശേഷമുള്ള ഓൺലൈൻ രജിസ്‌ട്രേഷന് ഇന്നലെ തുടങ്ങി. അപേക്ഷക ബാഹുല്യം മൂലം വെബ് സൈറ്റ് വൈകിട്ട് പലവട്ടം പ്രശ്നത്തിലായി.
45 വയസു മുതലുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്‌സിന്റെ ലഭ്യതയും വാക്‌സിനേഷൻ സെന്ററുകളും കൊവിൻ അടക്കമുള്ള പോർട്ടലുകളിലുണ്ട്. ഒരു സെന്ററിൽ 100 മുതൽ 110 വരെ ആളുകൾക്കാകും വാക്‌സിൻ ലഭിക്കുക.
ക്രമക്കേടുകൾ വിനയായി
നേരത്തെ, ആശാ വർക്കമാർ, ഹെൽത്ത് വർക്കർ, ആരോഗ്യ വകുപ്പിന്റെ ഫീൽഡ് സ്റ്റാഫ് എന്നിവരും ഒപ്പം അതതു വാർഡുകളിലെയോ ഡിവിഷനുകളിലെയോ ജനപ്രതിനിധി എന്നിവരുമുൾപ്പെട്ട സമിതിക്കായിരുന്നു നിശ്ചിത എണ്ണം ടോക്കണുകൾ നൽകിയിരുന്നത്. ജനപ്രതിനിധികൾ ടോക്കണുകൾ കൈയടക്കി തോന്നിയതു പോലെ നൽകിയതും ആശുപത്രി ജീവനക്കാർ ഇഷ്ടക്കാർക്ക് കുത്തിവയ്പ്പു നടത്തിയതും മൂലം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ബഹളവും തർക്കവും പതിവായി. പരാതികൾ ഉയർന്നു. ഇതാണ് ടോക്കൺ സമ്പ്രദായം പിൻവലിക്കാൻ കാരണം.
ഒരു സെന്ററിൽ 100 മുതൽ 110 വരെ ആളുകൾക്ക് വാക്സിൻ
18-45 പ്രായമുള്ള അപേക്ഷകർ(ജില്ലയിൽ) : 8200
അംഗീകരിച്ച അപേക്ഷകർ: 641
വാക്‌സിനേഷന് 'വ്യാജരോഗീ"ശല്യം
കൊവിഡ് പ്രതിരോധ വാക്‌സിനേഷനായി രോഗികളായി ചമയുന്ന ജില്ലയിലെ യുവവിരുതന്മാരെക്കൊണ്ട് ആരോഗ്യവകുപ്പ് വശംകെട്ടു. പലവിധ രോഗാവസ്ഥകളുടെ പേരും പറഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റുമായി അപേക്ഷിച്ച 18-45 പ്രായക്കാർ ജില്ലയിൽ 8200 പേരാണ്. ഇവരിൽ 641പേരെ മാത്രമേ ആരോഗ്യവകുപ്പ് അംഗീകരിച്ചുള്ളൂവെന്ന് ജില്ലയിലെ വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ.എം.ജി.ശിവദാസ് പറഞ്ഞു.
ഗുരുതര രോഗമുള്ളവർക്ക് വാക്‌സിനേഷനിൽ മുൻഗണനയുണ്ട്. എന്നാൽ, അനുബന്ധ രോഗം സംബന്ധിച്ച് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ പലതും മാനദണ്ഡങ്ങളിലെ നിർദേശങ്ങളുമായി യോജിക്കുന്നില്ലെന്നതിനാലാണ് ബാക്കിയുള്ളവരുടെ അപേക്ഷ നിരസിച്ചത്. വാക്‌സിൻ ലഭിക്കേണ്ട മുൻഗണനാ വിഭാഗത്തിൽപ്പെട്ടയാളാണ് എന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നതാണ് പലരും പഴുതായി കാണുന്നത്.
ആയുർവേദവും ഹോമിയോയുമുൾപ്പടെ സർക്കാർ- സ്വകാര്യ ഡോക്ടർമാർ നിർദിഷ്ട മാതൃകയിൽ സർട്ടിഫിക്കറ്റ് നൽകിയാൽ വാക്‌സിൻ ലഭിക്കാൻ അർഹതയാകും. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയരോഗങ്ങൾ, ആസ്തമ, വൃക്ക- കരൾ രോഗങ്ങൾ തുടങ്ങി 23 വിഭാഗം അനുബന്ധ രോഗങ്ങളുണ്ട് പട്ടികയിൽ. വാക്‌സിനേഷൻ ആവശ്യമാണെന്ന് ഡോക്ടർ നിർദേശിക്കുന്ന മറ്റുള്ളവർക്കും വാക്‌സിൻ ലഭിക്കും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് സമ്പാദിച്ചാണ് വിരുതന്മാർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത്. അംഗീകരിക്കപ്പെട്ടാൽ കേന്ദ്രവും തീയതിയും സമയവും കാണിച്ച് ഫോണിൽ മെസേജ് ലഭിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ചെല്ലുമ്പോൾ ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |