അടൂർ : അടൂർ പ്രകാശിന് ശേഷം ജില്ലയിൽ നിന്ന് വീണാജോർജ്ജ് ആരോഗ്യമന്ത്രിയായതോടെ അടൂർ ജനറൽ ആശുപത്രിയുടെ വികസന പ്രതീക്ഷകൾക്കും ചിറക് മുളയ്ക്കുന്നു. ആരോഗ്യമന്ത്രി അടൂർ മണ്ഡലത്തിലെ താമസക്കാരിയാകുമ്പോൾ ജനറൽ ആശുപത്രിയുടെ അനാരോഗ്യം മാറുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. എം.സി റോഡും തമിഴ്നാട്ടിലേക്കുള്ള കെ.പി റോഡും സംഗമിക്കുന്ന ജില്ലയിലെ പ്രധാന നഗരമാണ് അടൂർ. കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്ന പാതകളുമിവിടെയാണ്. ഇത് മുന്നിൽ കണ്ടാണ് സെയ്ഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ അടൂർ - കഴക്കൂട്ടം റോഡിലെ പ്രധാന ഇടം എന്ന നിലയിൽ അടൂർ ജനറൽ ആശുപത്രിയിൽ ട്രോമോ കെയർ യൂണിറ്റ് സ്ഥാപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കുന്ന കാലത്താണ് ജനറൽ ആശുപത്രിയുടെ വികസനത്തിന് വഴിയൊരുങ്ങിയത്. അഞ്ച് നിലയിലുള്ള മന്ദിരം ഉയർന്നതിനൊപ്പം ഡോക്ടർമാരുടേയും ജീവനക്കാരുടേയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതും ഇൗ കാലഘട്ടത്തിലാണ്. പിന്നീട് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം.എൽ.എ ആയിരുന്ന ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായും ഉണ്ടായി. സ്പെഷ്യാലിറ്റി വിഭാഗം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുങ്ങേണ്ടതാണ് ഇപ്പോഴത്തെ ആവശ്യം. ഒാപ്പറേഷൻ തീയറ്ററും വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനത്തോടെ ട്രോമാകെയർ യൂണിറ്റും നിലവിൽ വന്നെങ്കിലും ഇതിനാവശ്യമായ ന്യൂറോ സർജൻ ഉൾപ്പെടെയുള്ള ഡോക്ടർമാരെ നിയമിച്ചില്ല. അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ വിദഗ്ദ്ധ ചികിത്സകൾക്കായി മറ്റിടങ്ങളിലേക്ക് പറഞ്ഞയ്ക്കേണ്ട ഗതികേടാണുള്ളത്. ആവശ്യമായ ജീവനക്കാരെ നിയമിച്ചാൽ മാത്രമേ ട്രോമോകെയർ യൂണിറ്റിന്റെ പ്രയോജനം ലഭ്യമാക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ പുതിയ ആരോഗ്യമന്ത്രിയുടെ സജീവമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രക്തബാങ്കിന്റെ അപര്യാപ്തതയാണ് ആശുപത്രി നേരിടുന്ന മറ്റൊരു പ്രശ്നം. രക്തം ശേഖരിക്കുന്നതിനുള്ള യൂണിറ്റ് മാത്രമാണ് നിലവിലുള്ളത്. ട്രോമോകെയർ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയാൽ രക്തബാങ്കിന്റെ ആവശ്യകതയും ഏറും. ഫിസിഷന്റെ കുറവും അടിയന്തരമായി പരിഹരിക്കേണ്ടിയിരിക്കുന്നു. കാർഡിയോളജി, ഗ്യാസ്ട്രോഎൻറോളജി വിഭാഗങ്ങൾ കൂടി തുടങ്ങിയാൽ ഏറെ പ്രയോജനപ്രദമാകും.
ജില്ലയ്ക്ക് ആരോഗ്യമന്ത്രിയെ ലഭിച്ചതിലൂടെ അടൂർ ജനറൽ ആശുപത്രിയുടെ വികസനത്തിന് വഴിയൊരുങ്ങും.സമഗ്രമായ മാസ്റ്റർ പ്ളാൻ ഇതിനായി തയ്യാറാക്കി സമർപ്പിക്കും. പ്രശ്നങ്ങൾ മന്ത്രിയുടെ സജീവ ശ്രദ്ധയിൽപ്പെടുത്തും.
ചിറ്റയം ഗോപകുമാർ
നിയുക്ത ഡെപ്യൂട്ടി സ്പീക്കർ.
പാർക്കിംഗ് ഉൾപ്പെടെയുള്ള സ്ഥലപരിമിതിയാണ് ആശുപത്രി നേരിടുന്ന വലിയ പ്രശ്നം. ഇതിനായി പദ്ധതികൾക്ക് രൂപം നൽകുന്നുണ്ട്. ആശുപത്രി വികസനത്തിനുള്ള ഉൗർജ്ജിത ശ്രമങ്ങൾ നഗരസഭയുടെയും നിയുക്ത എം.എൽ.എയുടെയും നേതൃത്വത്തിൽ നടത്തും.
ഡി. സജി,
ചെയർമാൻ, അടൂർ നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |