വടകര: രണ്ടാം ലോക്ക് ഡൗണോടെ ഗ്രാമങ്ങളിലെ വാറ്റു കേന്ദ്രങ്ങൾ വീണ്ടും സജീവമായി. ബാറുകൾക്കും ബീവറേജുകൾക്കും പൂട്ടുവീണതോടെയാണ് വാറ്റു കേന്ദ്രങ്ങളിൽ തീ പടർന്നത്. മദ്യപാനം ശീലമാക്കിയവരുടെ നിരന്തര ആവശ്യം ഉയർന്നതോടെ എളുപ്പത്തിൽ പണം ഉണ്ടാക്കാനുള്ള വിദ്യയായാണ് ചാരായം വാറ്റിനെ പലരും കണ്ടിരിക്കുന്നത്. ലോക്ക് ഡൗണിൽ തൊഴിലും കൂലിയും നഷ്ടപ്പെട്ടവരാണ് ചാരായം വാറ്റിലേക്കിറങ്ങിയവരിൽ ഏറെയും. നേരത്തെ നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ചിരുന്ന വാറ്റു കേന്ദ്രങ്ങൾ നിർത്തലാക്കാൻ വർഷങ്ങളുടെ പ്രയത്നം വേണ്ടി വന്നിരുന്നു. ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രൂപംകൊണ്ട ജനകീയ കൂട്ടായ്മകളുടെയും പൊലീസ്, എക്സൈസ് എന്നിവരുടെയും ശ്രമഫലമായാണ് വാറ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കിയത്. വടകരയിൽ മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, ഏറാമല , എടച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ കൈക്കണ്ടങ്ങളും പുഴയോരങ്ങളും കേന്ദ്രീകരിച്ചാണ് വാഷ് മൂപ്പിനായി സൂക്ഷിക്കുന്നത്. ഇവയിൽ ചിലയിടങ്ങളിൽ നിന്ന് ലോക്ക്ഡൗൺ കാലത്തു തന്നെ വലിയ ബാരലുകളിലായി സൂക്ഷിച്ചിരുന്ന വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. എന്നാൽ പരിശോധന കുറഞ്ഞതോടെ പഴയ താവളങ്ങൾ മിക്കതും വീണ്ടും സജീവമായിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറും കുക്കറും ഉപയോഗിച്ചുളളതാണ് പുതിയ വാറ്റ് രീതി. ഇങ്ങനെ വാറ്റിയെടുക്കുന്ന ചാരായത്തിന് ലിറ്ററിന് രണ്ടായിരം രൂപ വരെ ഈടാക്കുന്നതായാണ് അറിയുന്നത്. ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക നേട്ടത്തിനായി യുവാക്കൾ ഉൾപ്പെടെ ചാരായം വാറ്റുന്നതിലേക്ക് തിരിയുന്നതിൽ നാട്ടുകാരിൽ ആശങ്കയുണ്ട്.
വാഷും വാറ്റുപകരണങ്ങളും പിടികൂടി
വടകര: ഏറാമല തൈക്കണ്ടം ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാനായി തയ്യാറാക്കിയ 400 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. വടകര എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രെയ്ഡ് രാമകൃഷ്ണൻ .സി , സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ .കെ.കെ,സന്ദീപ്. സി.വി, ശ്രീരഞ്ജ് പി, ശ്യാം രാജ് , ബബിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |