കൊച്ചി: കോൺഗ്രസിനെയും യു.ഡി.എഫിനെയും ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമാണ്. സ്ഥാനത്തിന്റെ മഹത്വം നിലനിർത്തി ജനങ്ങളും യു.ഡി.എഫ് പ്രവർത്തകരും ആഗ്രഹിക്കുന്നതുപോലെ കോൺഗ്രസിനെയും യു.ഡി.എഫിനെയും തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. ലഭിച്ചത് പുഷ്പകിരീടമല്ലെന്നറിയാം. ഘടകകക്ഷികളുടെ പിന്തുണയോടെ ജനവിശ്വാസമാർജിച്ച് അത് നടപ്പാക്കാമെന്ന വിശ്വാസമുണ്ട്.
കഠിനാദ്ധ്വാനത്തിന്റെ നാളുകളാണ് വരുന്നത്. എല്ലാ നേതാക്കളെയും യോജിപ്പിച്ച് പ്രവർത്തകരിൽ ആത്മവിശ്വാസം വളർത്തി യു.ഡി.എഫിനെ മുന്നോട്ടുകൊണ്ടുപോകും. ഇതിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്.
കാലം മാറിയതനുസരിച്ച് മാറ്റങ്ങൾ വേണം. സമീപനങ്ങളും പ്രവർത്തന രീതികളും മാറണം. കേരള സമൂഹം ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകുന്നു. സർക്കാരിനെ വെല്ലുവിളിക്കുകയോ ഭരിക്കാൻ അനുവദിക്കാതിരിക്കുകയോ അല്ല പ്രതിപക്ഷനയം. ഇപ്പോഴത്തെ വെല്ലുവിളി കൊവിഡ് മഹാമാരിയാണ്. രണ്ട് പ്രളയങ്ങൾക്ക് ശേഷമുള്ള മഹാമാരി ജനജീവിതം ദുരിതത്തിലാക്കി. ഇതിൽ സർക്കാരിന്റെ എല്ലാ നല്ലകാര്യങ്ങളെയും നിരുപാധികമായും ആത്മാർത്ഥമായും പിന്തുണയ്ക്കും. തെറ്റിനെതിരെ നിയമസഭയിലും പുറത്തും പോരാടും.
പാർട്ടിയിലെ മാറ്റങ്ങൾ സ്വാഭാവികമാണ്. കേരള രാഷ്ട്രീയത്തിലെ പ്രകാശഗോപുരമായി നിലകൊണ്ട ആർ. ശങ്കറെയും പനമ്പിള്ളി ഗോവിന്ദമേനോനെയും പോലുള്ള മഹാരഥന്മാരെ മാറ്റിയാണ് അന്ന് പുതിയ തലമുറ വന്നത്. വിശ്വാസികൾ ദൈവത്തെ ഭയക്കുന്നതുപോലെ ജനപ്രതിനിധികൾ ജനങ്ങളെ ഭയക്കണം.
ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കും. എനിക്കും ഗ്രൂപ്പുണ്ട്. ഗ്രൂപ്പ് അതിപ്രസരം മെറിറ്റിനെ ബാധിച്ചിട്ടുണ്ട്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ യോജിച്ച തീരുമാനം ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.
വർഗീയതയെ കുഴിച്ചുമൂടും
വർഗീയതയെ കേരളമണ്ണിൽ കുഴിച്ചുമൂടുന്നതിനാണ് യു.ഡി.എഫിന്റെ പ്രഥമ പരിഗണന. തിരഞ്ഞെടുപ്പ് വിജയമല്ല, വർഗീയതയെ പരാജയപ്പെടുത്തലാണ് തന്റെ ലക്ഷ്യമെന്ന് 2016ലെ തിരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ പറവൂരിൽ പരാജയപ്പെടുത്താൻ ശ്രമിച്ചപ്പോൾ താൻ പറഞ്ഞിരുന്നു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും മുൻപന്തിയിൽ നിന്ന് നേരിടുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |