കോഴിക്കോട്: കൊവിഡിന് പിന്നാലെ ജീവന് ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന് ജില്ലയിൽ ക്ഷാമം നേരിട്ടെങ്കിലും പ്രതിസന്ധി തീർന്നതായി മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം ഡോ. സുനിൽകുമാർ. നിലവിൽ മരുന്നിന് ക്ഷാമമില്ലെന്നും അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് 59 വയൽ ആംഫോ ടെറിസിൻ, 60 വയൽ ലൈപോസോമൽ ആംഫോ ടെറിസിൻ എന്നീ മരുന്നുകൾ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
രോഗം ബാധിച്ചവർക്ക് നൽകുന്ന ആംഫോ ടെറിസിൻ, ലൈപോസോമൽ ആം ഫോടെറിസിൻ എന്നീ മരുന്നുകൾക്ക് നേരത്തെ രൂക്ഷ ക്ഷാമമാണ് നേരിട്ടിരുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സ്റ്റോറുകളിലൊന്നും ഇവ ലഭ്യമായിരുന്നില്ല. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും മരുന്നുള്ളത്.
60 കിലോ ഭാരമുള്ള ഒരാൾക്ക് ആറ് വയൽ മരുന്ന് ഒരു ദിവസം ആവശ്യമാണെങ്കിലും മരുന്നിന് വലിയ വിലയാണ്. ലൈപോസോമൽ ആം ഫോടെറിസിൻ എന്ന മരുന്നിന് ഒരു ദിവസത്തേക്ക് 18,000 രൂപ ചെലവ് വരും. ആംഫോ ടെറിസിൻ ആണെങ്കിൽ 300 രൂപ മതിയാകും. രണ്ടും ഒരേ മരുന്നിന്റെ വകഭേദങ്ങളാണെങ്കിലും ആംഫോ ടെറിസിൻ വൃക്കരോഗികൾക്ക് വിപരീത ഫലമുണ്ടാക്കും. ലൈപോസോമൽ ആം ഫോടെറിസിൻ ആണ് കൂടുതൽ ഫലപ്രദമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
13 പേർ ചികിത്സയിൽ
ബ്ലാക്ക് ഫംഗസ് (മ്യൂകർമൈകോസിസ്) ബാധിച്ച് 13 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്. 10 പേർ മെഡിക്കൽ കോളേജിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണ്. നാലു പേർ കോഴിക്കോട് സ്വദേശികളും ആറുപേർ മലപ്പുറം സ്വദേശികളുമാണ്. ഒരാൾ പാലക്കാട്, ഒരാൾ തൃശൂർ, ഒരു തമിഴ്നാട് സ്വദേശിയുമാണ് ചികിത്സയിലുള്ളത്. മേയ് 18ന് മലപ്പുറം സ്വദേശി രോഗം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ ഗുരുതര പ്രമേഹ രോഗികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |