വടക്കാഞ്ചേരി: ബാർജ് അപകടത്തിൽപെട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ വടക്കാഞ്ചേരി മംഗലം സ്വദേശി വി.കെ ഹാരിഫ് യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തുന്നതേയുള്ളൂ.
കഴിഞ്ഞ പതിനേഴിന് തിങ്കളാഴ്ച വൈകീട്ടാണ് മുംബയിൽ ടൗക്തേ ചുഴലിക്കാറ്റിൽ ബാർജ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിച്ചയുടനെ കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ജോസഫ്, മംഗലാപുരം സ്വദേശി സുകുമാരൻ, മറ്റ് മഹാരാഷ്ട്രയിലെ രണ്ട് സഹപ്രവർത്തകർ എന്നിവർക്കൊപ്പം കടലിലേക്ക് ചാടിയതും ഇപ്പോഴും ഓർക്കുന്നു. "കടലിൽ ലൈഫ് ജാക്കറ്റ് അണിഞ്ഞ് തിരമാലകളിൽ മുങ്ങിയും, താഴ്ന്നും മണിക്കൂറുകൾ പോയി. കാറ്റിലും മഴയിലും കടൽ ഏറെ ക്ഷോഭിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്നവരെ കാണാതായി. രക്ഷപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. പ്രാർത്ഥനയുമായി കടലിൽ കഴിച്ചു കൂട്ടി. നേരം പുലർച്ചെയായപ്പോൾ നാവിക സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു".ഹാരിഫ് പറഞ്ഞു.
ഒ.എൻ.ജി.സിയുടെ കോൺട്രാക്ട് കമ്പനിയായ ആർ.കെ ഇൻസ്ട്രുമെന്റ്സ് കമ്പനിയിലെ എൻജിനീയറാണ് ഹാരീഫ്. രണ്ട് വർഷമായി കമ്പനിയിലെ ജീവനക്കാരൻ. ഏഴ് മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങി. ഇങ്ങനെ ഒരു മടക്കം പ്രതീക്ഷിച്ചതല്ലെന്ന് ഹാരിഫ് പറഞ്ഞു. വടക്കാഞ്ചേരി സ്വദേശി അർജുനന്റെ മരണം അറിഞ്ഞപ്പോൾ ഏറെ ദു:ഖം തോന്നിയെന്നും വി.കെ ഹാരിഫ് പറഞ്ഞു. മംഗലം വരിക്കോട്ട് വീട്ടിൽ കുഞ്ഞുമൊയ്തീന്റെയും, പരേതയായ റംലയുടേയും മകനാണ് ഹാരീഫ്.
സംസ്ഥാനത്തെ റിസർവേ
പൂര്ത്തീകരിക്കും: മന്ത്രി കെ. രാജൻ
തൃശൂർ: കേരളത്തിൽ അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്ത റിസർവേ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മന്ത്രിയായി ആദ്യമായി തൃശൂരിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റലൈസ്ഡ് റീസർവേ സംവിധാനത്തെകുറിച്ച് പ്രകടന പത്രിക പ്രഖ്യാപിക്കുന്നുണ്ട്. അത് നടപ്പിലാക്കാൻ ഈ ഭരണ കാലയളവിൽ ശ്രമിക്കും. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. അത് നടപ്പാക്കാൻ ശ്രമിക്കും. എല്ലാവർക്കും ഭൂമി എന്ന സങ്കൽപം പൂർത്തീകരിക്കാൻ പ്രധാന പങ്ക് വഹിക്കേണ്ടത് റവന്യൂ വകുപ്പാണ്. കേരളത്തിലെ ജനങ്ങൾ നേരിട്ട് ഇടപഴകുന്ന വില്ലേജ് ഓഫീസുകളെ സ്മാർട്ടാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
രാവിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, നിയുക്ത എം.എൽ.എ പി. ബാലചന്ദ്രൻ, മണ്ഡലം സെക്രട്ടറി അഡ്വ. കെ. ബി. സുമേഷ്, കൗൺസിലർമാരായ സാറാമ്മ റോബ്സൺ, ഐ. സതീഷ് കുമാർ, ബീനാ മുരളി എന്നിവർ പങ്കെടുത്തു. തുടർന്ന് മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിൽ കോർപ്പറേഷനിൽ മന്ത്രിക്ക് സ്വീകരണം നൽകി. വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സൺ, ബീനമുരളി എന്നിവർ പങ്കെടുത്തു. തുടർന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസുകളും മന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |