തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം കഴിയുന്നതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സജ്ജമാക്കുവാനുള്ള നടപടികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകി. ടൂറിസം വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികളുമായി വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ യോഗത്തിലാണ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. കേരളീയരായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾക്ക് രൂപം നൽകും.
രൂപരേഖ തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജൂൺ രണ്ടാം വാരത്തോടെ കൊവിഡിന്റെ രണ്ടാം തരംഗത്തിന് അറുതിയാകുമെന്ന വിലയിരുത്തലിലാണ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതിനും മുൻതൂക്കം നൽകും. ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കും. ടൂറിസം സംരംഭകർക്കായുള്ള വിവിധ അപ്രൂവൽ, ക്ലാസിഫിക്കേഷൻ സ്‌കീമുകൾ ഒരു മാസത്തിനകം ഓൺലൈനാക്കും.
സംരംഭകരുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുമായി ചർച്ച നടത്തും. കേന്ദ്ര ടൂറിസം പദ്ധതികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും യോഗം അടിയന്തരമായി നടത്തും.
ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ വി.ആർ. കൃഷ്ണ തേജ , കെ.ടി.ഡി.സി, ഇക്കോടൂറിസം, കേരള സ്റ്റേറ്റ് ടൂറിസം ഇൻഫ്രാസ്ട്രക്ചർ, മുസിരിസ് പൈതൃക പ്രൊജക്ട്, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഉത്തരവാദ ടൂറിസം മിഷൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് സ്ഥാപനങ്ങളുടെ മേധാവികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |