തിരുവനന്തപുരം: വികസന സ്വപ്നങ്ങൾ നിറഞ്ഞ മനസുമായാണ് തിരുവനന്തപുരത്തിന്റെ സ്വന്തം മന്ത്രി ആന്റണി രാജു സെക്രട്ടേറിയറ്റിന്റെ പടികൾ കയറിയത്. വിഷയത്തെപ്പറ്റി പഠിക്കാതെ ഒന്നും ചെയ്യില്ലെന്ന ഉറച്ചതീരുമാനവുമെടുത്തു. എടുത്തുചാടി തീരുമാനമെടുത്തശേഷം നടപ്പാക്കാതെ പോകുന്നതിനേക്കാൾ നല്ലത് ചർച്ച ചെയ്ത് ഉചിതമായത് ചെയ്യണമെന്നതാണ് ആന്റണി രാജുവിന്റെ നിലപാട്. വിജയിക്കാത്ത പദ്ധതികൾക്ക് പണം ചെലഴിക്കില്ല. എന്ത് പദ്ധതി നടപ്പിലാക്കുമ്പോഴും ഗൃഹപാഠം ആവശ്യമാണെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമാക്കും
റോഡ് ഗതാഗതം, മോട്ടോർ വാഹനവകുപ്പ്, ജലഗതാഗതം എന്നിങ്ങനെ ഏറ്റെടുത്ത വകുപ്പുകളെല്ലാം വെല്ലുവിളികൾ നിറഞ്ഞതാണ്. എല്ലാ കാര്യങ്ങളും പഠിക്കാൻ സമയം ആവശ്യമാണ്. ഉദ്യോഗസ്ഥരുമായി ചർച്ച ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തിന്റെ വികസനത്തിനും ഊന്നൽ നൽകും. കെ.എസ്.ആർ.ടി.സി കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. യൂണിയനുകളെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്തേ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനാകൂ.
വാട്ടർ ടാക്‌സി വ്യാപിപ്പിക്കും
കൂടുതൽ ബോട്ട് സർവീസ് ആരംഭിക്കുന്നതിനൊപ്പം സോളാർ ബോട്ടുകൾ ഉപയോഗിക്കുന്ന പദ്ധതിയും ആലോചിച്ച് നടപ്പാക്കും. വാട്ടർ ടാക്സി സംവിധാനത്തെപ്പറ്റിയും ആലോചിക്കുന്നുണ്ട്.
മോട്ടോർ വകുപ്പ് ഡിജിറ്റലാക്കും
ജനത്തിനാവശ്യമായ സേവനം കാലതാമസമില്ലാതെ പരിഹരിക്കുന്നതിന് ഓൺലൈൻ സംവിധാനം വിപുലമാക്കും. ലൈസൻസ്, രജിസ്ട്രേഷൻ പുതുക്കൽ, പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും. അതിലൂടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും അഴിമതി കുറയ്‌ക്കാനും സാധിക്കും.
ഇലക്ട്രിക് വാഹനങ്ങൾ വിപ്ലവകരമായ മാറ്റമാണെങ്കിലും കുറച്ചുകൂടി പഠനം ആവശ്യമുണ്ട്. വാഹനങ്ങളുടെ ചാർജ് പോയിന്റുകളുടെ കുറവാണെന്ന് പരാതിയുണ്ട്. വേഗത്തിൽ ചാർജ് ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |