പ്ളാന്റ് നിർമ്മാണത്തിന് തുക അനുവദിച്ചു
കൊല്ലം: കൊവിഡ് രോഗികൾക്കുള്ള ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അന്തരീക്ഷത്തിൽ നിന്ന് പ്രാണവായു വേർതിരിച്ചെടുക്കുന്ന പ്ളാന്റുകൾ സ്ഥാപിക്കാൻ ജില്ലയിലെ നാല് ആശുപത്രികൾക്ക് സർക്കാർ പണം അനുവദിച്ചു.
പി.എസ്.എ ഓക്സിജൻ ഉല്പാദന പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. കൊട്ടാരക്കര, ശാസ്താംകോട്ട, കടയ്ക്കൽ താലൂക്ക് ആശുപത്രികളിൽ മിനിറ്റിൽ 500 ലിറ്ററും ജില്ലാ ആശുപത്രിയിൽ ആയിരം ലിറ്ററും ഉല്പാദിപ്പിക്കാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റുകളാണ് സ്ഥാപിക്കുക.
ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ദിവസം 12 ലക്ഷം ലിറ്റർ ഓക്സിജനാണ് വേണ്ടിവരുന്നത്. പുതിയ പ്ലാന്റ് വരുന്നതോടെ ആവശ്യമുള്ളതിനേക്കാൾ രണ്ട് ലക്ഷം ലിറ്റർ ഓക്സിജൻ കൂടി ഇവിടെ അധികമായി ഉണ്ടാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള ചുമതല. ജില്ലയിൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് കെ.എം.എല്ലുമായി സഹകരിച്ച് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. കെ.എം.എം.എല്ലിൽ നിന്ന് നേരിട്ട് ഓക്സിജൻ എത്തിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്കും മറ്റ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കും ഓക്സിജൻ ലഭ്യമാക്കാൻ കളക്ടറേറ്റിൽ പ്രത്യേക വാർ റൂമും പ്രവർത്തിക്കുന്നുണ്ട്.
ഓക്സിജൻ വേർതിരിച്ചെടുക്കും
അന്തരീക്ഷവായുവിൽ നിന്നാണ് പി.എസ്.എ (പ്ലഷർ സ്വിംഗ് അഡ്സോർപ്ഷൻ) പ്ലാന്റിൽ ഓക്സിജൻ വേർതിരിച്ചെടുക്കുന്നത്. പ്രത്യേക മർദ്ദത്തിലൂടെ അന്തരീക്ഷവായു കടത്തിവിടുമ്പോൾ വിവിധ ഘടകങ്ങൾ പ്രത്യേകം വേർതിരിയും. അതിൽ നിന്ന് ഫിൽട്ടർ ഉപയോഗിച്ച് ഓക്സിജൻ വേർതിരിച്ചെടുത്ത് സംഭരിക്കും. അവശ്യമില്ലാത്ത മറ്റ് വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടും.
പാരിപ്പള്ളിയിൽ നിർമ്മാണം തുടങ്ങി
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മിനിറ്റിൽ ആയിരം ലിറ്റർ വാതക ഓക്സിജൻ ഉല്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം തുടങ്ങി. കേന്ദ്ര സർക്കാർ അനുവദിച്ച 1.25 കോടി ഉപയോഗിച്ചാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദേശീയപാത അതോറിറ്റിക്കും ഡി.ആർ.ഡി.ഒയ്ക്കുമാണ് നിർവഹണ ചുമതല.
പ്ലാന്റ് അനുവദിച്ച ആശുപത്രി, ശേഷി (മിനിറ്റിൽ), തുക
കൊട്ടാരക്കര താലൂക്ക് ആശുപത്രി: 500 ലിറ്റർ, 75 ലക്ഷം
കടയ്ക്കൽ താലൂക്ക് ആശുപത്രി: 500 ലിറ്റർ, 75 ലക്ഷം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി: 500 ലിറ്റർ, 75 ലക്ഷം
ജില്ലാ ആശുപത്രി: 1000 ലിറ്റർ, 1.20 കോടി
പ്രവർത്തനം: 24 മണിക്കൂർ
''
നിലവിൽ മിനിറ്റിൽ 200 ലിറ്റർ ഉല്പാദനമുള്ള ഓക്സിജൻ പ്ലാന്റ് ജില്ലാ ആശുപത്രിയിലുണ്ട്. കൊവിഡ് കാലത്ത് ഇതുകൊണ്ട് ആവശ്യം നിറവേറാത്ത സാഹചര്യമായി. ഇപ്പോൾ പുറത്തുനിന്നുള്ള സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ആയിരം ലിറ്റർ ശേഷിയുള്ള പ്ലാന്റ് വന്നാൽ നിലവിലെ പ്രതിസന്ധി ഇല്ലാതാകും. ഡോ. വസന്തദാസ് ജില്ലാ ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |