കോഴിക്കോട്: ലോക്ക് ഡൗണിലും റേഷൻ വാങ്ങാനാണെങ്കിൽ പല തവണ കടയിൽ കയറിയിറങ്ങിയേ പറ്റൂ.. അരിയും സാധനങ്ങളും സമയത്ത് റേഷൻ കടകളിലെത്താത്തതിനാൽ ഒരു മാസത്തെ റേഷൻ വാങ്ങാൻ ഊഴം നോക്കി കടകളിൽ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് കാർഡുടമകൾ.
നിലവിൽ നീല, വെള്ള കാർഡുകൾക്ക് വിതരണം ചെയ്യേണ്ട സ്‌പെഷ്യൽ അരി പല കടകളിലും ഇനിയും എത്തിയിട്ടില്ല. സ്റ്റോക്കുള്ളതാകട്ടെ വിറ്റഴിക്കാനാവശ്യമായ മൈനസ് ബില്ലിംഗ് സാധിക്കാത്തതിനാൽ വിതരണം ചെയ്യാനും കഴിയുന്നില്ല. വിവിധ കാർഡുടമകൾക്കായി അനുവദിക്കുന്ന ഭക്ഷ്യവസ്തുക്കൾ മറ്റ് വിഭാഗങ്ങളിലുള്ളവർക്ക് നൽകാൻ കഴിയുന്ന രീതിയാണ് മൈനസ് ബില്ലിംഗ്. സ്റ്റോക്കെത്തുന്ന മുറയ്ക്ക് നെഗറ്റീവ് ബില്ലിംഗിൽ കുറവ് വരും. എന്നാൽ ഈ സംവിധാനം പിൻവലിച്ചതോടെ ഓരോ വിഭാഗത്തിനും അനുവദിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങിയില്ലെങ്കിൽ മറ്റുള്ളവർക്ക് വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
പ്രതിമാസ കണക്കുകൾ തൊട്ടടുത്ത മാസം അഞ്ചിനകം ലൈസൻസികൾ ബന്ധപ്പെട്ടവർക്ക് നൽകുന്നുണ്ടെങ്കിലും സ്റ്റോക്കെത്താൻ പിന്നെയും ഒരാഴ്ച കൂടി വൈകും. പഞ്ചസാര, ആട്ട, പച്ചരി എന്നിവയെത്തുന്നത് പല തവണകളായാണ്. അതും കൃത്യമായ അളവിൽ ലഭിക്കുന്നത് ചുരുക്കം. ആദ്യ ആഴ്ചയിൽ തന്നെ റേഷൻ വിഹിതം വാങ്ങാൻ കാർഡുടമകൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. കാർഡുടമകൾ കടയിലെത്തുമ്പോഴാണ് അനുവദിച്ച സാധനങ്ങളിൽ പലതും കിട്ടാനില്ലെന്ന വിവരം അറിയുന്നത്. ഇത് പലപ്പോഴും തർക്കങ്ങൾക്ക് വഴിവെക്കുകയാണ്.
സർക്കാരിന്റെ സൗജന്യ കിറ്റ് വകയിലുളള കമ്മീഷനും റേഷൻ വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഒരു കിറ്റിന് 5 രൂപ നിരക്കിലാണ് സർക്കാർ നിശ്ചയിച്ച പ്രതിഫലം. ആദ്യ രണ്ടുമാസം നൽകിയെങ്കിലും കഴിഞ്ഞ എട്ട് മാസമായി വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷനാണ് കുടിശ്ശികയായി കിടക്കുന്നത്. കിറ്റ് വിതരണം നീട്ടിയ സാഹചര്യത്തിൽ കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |