മലപ്പുറം: ജില്ലയിൽ ഞായറാഴ്ച കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 31.53 രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 4,074 പേർക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 5,502 പേർ രോഗവിമുക്തരായി. ഇതോടെ ജില്ലയിൽ കെവിഡ് വിമുക്തരായി ജില്ലയിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,15,505 ആയതായും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരിൽ 3,943 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 46 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 79 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
66,020 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 46,112 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,551 പേരും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 250 പേരും 217 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുളിൽ 769 പേരും ശേഷിക്കുന്നവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 782 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവരും ക്വാറന്റൈൻ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ ഇവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമമനുസരിച്ചും കേസെടുക്കുന്നതോടൊപ്പം ഇവരെ 14 ദിവസത്തേക്ക് ഡി.സി.സി / സി.എഫ്.എൽ.ടി സി യിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ക്വാറന്റൈൻ നിർദ്ദേശങ്ങൾ പലരും ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്. കൊവിഡ് പോസിറ്റീവായവരും ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവരും പരിശോധന ഫലം കാത്തിരിക്കുന്നവരും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം. ആർ.ആർ.ടി അംഗങ്ങളും ആരോഗ്യപ്രവർത്തകരും ഇത് ഉറപ്പു വരുത്തണം. കൊവിഡ് പോസിറ്റീവ് ആയവർക്ക് വീട്ടിൽ പൂർണമായ ക്വാറന്റൈൻ സൗകര്യമില്ലെങ്കിൽ അവർ ഡി.സി.സി / സി.എഫ്.എൽ.ടി.സി യിലേക്ക് മാറണം.
വീടുകളിൽ സൗകര്യമുണ്ടോ എന്ന് ആർ.ആർ.ടി ഉറപ്പ് വരുത്തണം. രോഗ ലക്ഷണം ഉള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ നേടണം.ട്രിപ്പിൾ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പോസിറ്റീവ് ആകുന്നവരെ നേരെ സി.എഫ്.എൽ ടി. സി യിലേക്ക് മാറ്റും. ആർ.ആർ.ടി അംഗങ്ങൾക്ക് അനുവദിച്ച പാസിന്റെ കാലാവധി മെയ് 31 വരെ വരെ നീട്ടിയതായും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |