കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്‌ക്ക് യു.ജി.സിയുടെ സ്ഥിരം അംഗീകാരം. ഒരാഴ്ച മുമ്പാണ് അംഗീകാരം ലഭിച്ചത്. ഇനി വിദൂര വിദ്യാഭ്യാസ കോഴ്‌സിനുള്ള അംഗീകാരവും ലഭിക്കണം. ഇതിനായി ഒാപ്പൺ സർവകലാശാല വിജ്ഞാപനത്തിന് കാത്തിരിക്കുകയാണ്. കോഴ്‌സുകളും വിഷയങ്ങളും സംബന്ധിച്ച് തീരുമാനങ്ങളും അവസാനഘട്ടത്തിലാണ്. മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായ സിലബസും പഠനരീതിയുമാണ് വിഭാവനം ചെയ്യുന്നത്. ഇരുപത് വിഷയങ്ങളിലാണ് ഡിഗ്രി പഠനം.
മൂന്ന് ഐച്ഛിക വിഷയങ്ങൾ വരെ ഒരു ഡിഗ്രി കോഴ്സിൽ പഠിക്കാം. ട്രിപ്പിൾ മെയിൻ, ഡബിൾ മെയിൻ, സിംഗിൾ മെയിൻ എന്നിങ്ങനെയാണ് കോഴ്‌സുകൾക്കുള്ള സൗകര്യം. (ഉദാ.: ഇക്കണോമിക്‌സ് പഠിക്കുന്ന ഒരു ഡിഗ്രി വിദ്യാർത്ഥിക്ക് ജേർണലിസമോ, ഇംഗ്ലീഷ് സാഹിത്യമോ കൂടി ഐച്ഛിക വിഷയമാക്കാം). ഉപരി പഠനത്തിന് പോകുമ്പോൾ മൂന്നിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.
ഗുരുവിനെ പഠിക്കാം ബി.എ ഫിലോസഫിയിൽ
ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള പഠനം ഐച്ഛിക വിഷയമായി സർവകലാശാല ഉൾപ്പെടുത്തിയിരിക്കുന്നത് ബി.എ ഫിലോസഫിയിലാണ്. ഗുരുവിനെ ആഴത്തിൽ പഠിച്ചവർ, ശിവഗിരിയിലെ സന്ന്യാസിമാർ, ഗവേഷകർ, ചിന്തകർ, അദ്ധ്യാപകർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് ശില്പശാല നടത്തിയാണ് സിലബസ് ക്രമീകരിച്ചത്. ഗുരുവിന്റെ ജീവിതവും സാമൂഹിക വ്യവസ്ഥയും കടന്നുവന്ന വഴികളും നവോത്ഥാന മൂല്യങ്ങളും സമ്മേളിക്കുന്നതാണ് സിലബസ്. ഗ്രഹിക്കാൻ പ്രയാസമുള്ള ചിന്തകളെ ലളിതമാക്കാൻ ഓരോവിഷയത്തിനും 15 വിദഗ്ദ്ധ അദ്ധ്യാപകരെ ഉൾക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
'അന്തർദേശീയ നിലവാരത്തോടൊപ്പം സിലബസിലും പഠന പ്രക്രീയയിലും മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. വിദൂര വിദ്യാഭ്യാസ അംഗീകാരം കൂടി ലഭിച്ചാൽ വേഗത്തിൽ ക്ലാസുകൾ തുടങ്ങും".
- ഡോ. പി.എൻ. ദിലീപ്, രജിസ്ട്രാർ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |