കൊച്ചി: വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പി.രാജീവിന് തിരക്കേറിയ ദിവസമായിരുന്നു ഇന്നലെ. ഡോ.എം.ലീലാവതി, പ്രൊഫ.എം.കെ.സാനു തുടങ്ങിയ എഴുത്തുകാരെയും മറ്റു സാംസ്‌കാരിക നേതാക്കളേയും ഗുരുക്കന്മാരെയും മന്ത്രി സന്ദർശിച്ചു.
തൃശൂർ മേലഡൂരിലെത്തി അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷം എറണാകുളത്തെത്തിയ അദ്ദേഹം കളമശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി. പിന്നീട് കളമശേരി മെഡിക്കൽ കോളേജിന് ഹിൻഡാൽകൊ നൽകിയ 25 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.
വൈക്കീട്ട് മൂന്നരയോടെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ ഡോ.എം.ലീലാവതിയുടെ വസതിയിൽ സന്ദർശനം നടത്തി. തിരഞ്ഞെടുപ്പിന് നോമിനേഷൻ നൽകുന്നതിന് മുമ്പും രാജീവ് ടീച്ചറെ കണ്ട് അനുഗ്രഹം തേടിയിരുന്നു. ഡോ.എം. ലീലാവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് രാജീവിന് കൈമാറി. ടീച്ചറുടെ മകൻ വിനയ്കുമാർ, എൻ.കെ.വാസുദേവൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് കളമശേരി നഗരസഭയുടെ റാപ്പിഡ് ആന്റിജൻ പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാ തല അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. വൈകിട്ടോടെ ആദ്യ നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു.
കൊവിഡ് വ്യാപനം തടയാൻ സാധിച്ചു
പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ കൊവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊവിഡ് പ്രതിരോധ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ഒരു പഞ്ചായത്തിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലുള്ളത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സാധിച്ചു. 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിൽ ഭാവിയിലും നിയന്ത്രണം തുടരും. ഒരു ഘട്ടത്തിൽ 35 ശതമാനം വരെ ടി.പി.ആർ ഉയർന്നിട്ടുണ്ട്. അത് 24 ശതമാനമായി കുറയ്ക്കാനായി. പത്താക്കി കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.മരണനിരക്ക് കുറയ്ക്കുന്നതിനും സാധിച്ചിട്ടുണ്ട്. 0.2 ശതമാനമാണ് മരണനിരക്ക്. ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും എഫ്.എൽ.ടി.സിയും സി.എഫ്.എൽ.സികളും സജ്ജമാണ്. ഓക്‌സിജൻ ബെഡുകൾ, വെന്റിലേറ്റർ ബെഡുകൾ, ഐ.സി.യു എന്നിവ ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂമുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ തീരുമാനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ കളക്ടർ എസ്. സുഹാസ്, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, അഡീഷണൽ ഡി.എം.ഒ ഡോ.എസ്. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |