SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.09 AM IST

കൊവിഡ് വ്യാപനത്തിനിടയിൽ ബ്ലാക്ക് ഫംഗസ് : ജില്ലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

black-fungus

  • ഭീതി പരത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ്

തൃശൂർ : കൊവിഡ് വ്യാപനത്തിനിടയിൽ ബ്ലാക്ക് ഫംഗസിന്റെ സാന്നിദ്ധ്യവും ആശങ്കയുണർത്തുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ യാതൊരു വിധ അശങ്കയും വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം പകുതിക്ക് ശേഷമുണ്ടായ രണ്ടാം തരംഗത്തിൽ ജില്ലയിൽ ഒരു മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് വന്നത്.

ഇത് ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും ഏർപ്പെടുത്തി കുറച്ച് കൊണ്ട് വരുന്നതിനിടയിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്. വലക്കാവ് സ്വദേശിനിക്കാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ലക്ഷണം കണ്ടത്. തുടർന്ന് ഇവരെ തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവരെ കൂടാതെ പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകൾ കൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ള തൃശൂർ സ്വദേശിനിക്ക് ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും പറയുന്നു.

ഭയപ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങൾ

ഭീതി പരത്തുന്ന വിധത്തിലാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ബ്ലാക്ക് ഫംഗസിനെ കുറിച്ച് പ്രചാരണം നടക്കുന്നത്. ശരീരം വികൃതമാക്കി കൊണ്ടുള്ള ചിത്രങ്ങളും പ്രചരിപ്പിക്കുന്നു. ഇതിനു പുറമേ പ്രാദേശികമായി ചില കേന്ദ്രങ്ങളിൽ ബ്ലാക്ക് ഫംഗസ് ഉണ്ടെന്ന തരത്തിൽ പ്രചാരണം നടത്തി ഭീതി പരത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം പോർക്കുളത്ത് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതായി ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. എന്നാൽ പഞ്ചായത്തിൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

കൊവിഡിന്റെ തുടക്കത്തിലും വ്യാജ പ്രചാരണം ഏറെയായിരുന്നു. തുടർന്ന് പൊലീസ് നടപടി ശക്തമാക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കുറഞ്ഞത്. കാൻസർ രോഗികൾ, ഏറെക്കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ, ദീർഘകാലമായി വെന്റിലേറ്ററിൽ കിടന്നവർ എന്നിവർക്ക് ഫംഗസ് ബാധ വരാൻ സാദ്ധ്യതയുണ്ട്.

ലക്ഷണങ്ങൾ

നീണ്ടുനിൽക്കുന്ന തലവേദന
മൂക്കിൽ നിന്ന് സ്രവം വരിക
മുഖത്ത് നീര് വന്ന് വീർക്കുക
മൂക്കിന്റ പാലത്തിലും അണ്ണാക്കിലും കറുപ്പുകലർന്ന നിറവ്യത്യാസം ഉണ്ടാകുക
കണ്ണുകൾ തള്ളി വരുക
കാഴ്ചയ്ക്ക് തകരാർ വരിക


പകരില്ല

അതിശക്തിയേറിയ ഫംഗസാണെങ്കിലും ഇത് ബാധിച്ച ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. പ്രത്യക്ഷമായ ലക്ഷണം കാണിക്കുമെന്നതിനാൽ തുടക്കത്തിൽ ചികിത്സ തേടിയാൽ അപകടാവസ്ഥയിൽ നിന്ന് രക്ഷപ്പെടാം. അമിതമായ പ്രമേഹം ഉള്ളവരിലും ജന്മനാ പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് ബാധ കൂടുതൽ.


നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ ബ്ലാക്ക് ഫംഗസ് യാതൊരു ആശങ്കയും സൃഷ്ടിച്ചിട്ടില്ല. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല.

ഡോ. കെ.ജെ. റീന
ഡി.എം.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BLACK FUNGUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.