തൃശൂർ: കൊവിഡിന് പിന്നാലെ ബ്‌ളാക്ക് ഫംഗസും വൈറൽ പനിയും ഡെങ്കിയും അടക്കമുള്ള രോഗങ്ങളും കൂടിയതോടെ രോഗികൾക്ക് ചികിത്സ നൽകാൻ നട്ടം തിരിയുകയാണ് ഗവ. മെഡിക്കൽ കോളേജ് അധികൃതർ. ഗുരുതര രോഗമുള്ളവരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങളൊന്നും ആവശ്യമില്ലെന്നും മതിയായ മുൻകരുതലുകൾ ഇപ്പോൾത്തന്നെ ഉണ്ടെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലോല ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ വിലയിരുത്തൽ.
ബ്‌ളാക്ക് ഫംഗസ് ബാധിച്ച് രണ്ടുപേർ ചികിത്സയിലുണ്ട്. പാലക്കാട് സ്വദേശികളായ രണ്ട് പുരുഷന്മാരാണിവർ. സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് റഫർ ചെയ്തതാണ്. മേയ് 5ന് കൊവിഡ് ലക്ഷണങ്ങളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടത്തറ പഞ്ചായത്തിലെ മുളയം വലക്കാവ് സ്വദേശിനിക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഒരു വർഷത്തിനിടെ പത്ത് രോഗികൾ
ഒരു വർഷത്തിനിടെ മെഡിക്കൽ കോളേജിൽ പത്തുപേരാണ് ബ്‌ളാക്ക് ഫംഗസ് ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ ഒരാൾ മരിച്ചു. ഒരു മാസം മുൻപ് മരിച്ച പാലക്കാട് സ്വദേശിയായ രോഗിയുടെ ആന്തരികാവയവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഫംഗസ് ബാധിച്ച പത്തുപേരിൽ രണ്ടു പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അൾട്രാ ഫിൽറ്ററേഷൻ പ്ലാന്റ് സജ്ജം,
1000 ലിറ്റർ ശുദ്ധീകരണ ശേഷി
കൊവിഡ് വാർഡുകളിൽ ശുദ്ധജലം ഉറപ്പു വരുത്താനായി രണ്ട് ലക്ഷം രൂപ ചെലവിൽ മെഡിക്കൽ കോളേജിൽ അൾട്രാ ഫിൽറ്ററേഷൻ പ്ലാന്റ് സജ്ജമാക്കി. മണിക്കൂറിൽ 1000 ലിറ്റർ ശുദ്ധീകരണ ശേഷിയുള്ളതാണ് അൾട്രാ ഫിൽറ്ററേഷൻ പ്ലാന്റ് . നിലവിലെ എട്ട് കൊവിഡ് വാർഡുകളിലേക്ക് ആവശ്യമുള്ളതിലും അധികം ശേഷിയുള്ളതിനാൽ കൊവിഡിതര വാർഡുകളിലേക്കും പ്രയോജനപ്പെടുത്താനാകും.
രണ്ടാം ഇടതുസർക്കാർ നിലവിൽ വന്നതും സി.ഐ.ടി.യു സ്ഥാപക ദിനവും മുൻനിറുത്തി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയാണ്, അൾട്രാ ഫിൽറ്ററേഷൻ പ്ലാന്റും ജീവൻ രക്ഷാ മരുന്നുകളും മറ്റ് അവശ്യ സാമഗ്രികളും നൽകിയത്. 3 ലക്ഷം രൂപവിലവരുന്ന ജീവൻ രക്ഷാമരുന്നുകളും നൽകി. രക്തം കട്ട പിടിക്കാതിരിക്കാൻ നൽകുന്ന ഇൻജക്ഷൻ, പൾസ് ഓക്‌സി മീറ്റർ, പി.പി.ഇ കിറ്റ്, എൻ 95 മാസ്‌ക്, സർജിക്കൽ മാസ്‌ക്, വിവിധതരം മരുന്നുകൾ തുടങ്ങിയവയാണ് നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ജില്ലാ പ്രസിഡന്റും നിയുക്ത എം.എൽ.എയുമായ കെ.കെ രാമചന്ദ്രൻ, എൻ.കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |